![](https://keralaspeaks.news/wp-content/uploads/2024/06/n6162326161718023900407ba6ef311aa027a5d6a1fc0c3c210b63590dc414e0baf80731cfa37c08556ebd82-780x470.jpg)
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നുള്ള പഴഞ്ചൊല്ല് കേരള കോൺഗ്രസും ജോസ് കെ മാണിയും എൽഡിഎഫിൽ എത്തിയതോടെ അന്വർത്ഥമായിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി സിപിഎം സ്വന്തം സീറ്റ് വിട്ട് കൊടുത്ത് ഘടകകക്ഷി നേതാവിനെ രാജ്യസഭയിലേക്ക് അയക്കാൻ നിർബന്ധിതരായിരിക്കുന്നു. വിജയിച്ചു കയറാവുന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒന്ന് കേരള കോൺഗ്രസിനും മറ്റൊന്ന് സിപിഐക്കും വീതം വയ്ക്കാനുള്ള ഇടതുമുന്നണിയുടെ തീരുമാനം പുറത്തുവന്നു കഴിഞ്ഞു.
ലോക്സഭയിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ജോസ് കെ മാണി മുന്നണി വിടുന്നത് ഇടതുമുന്നണിയെ കൂടുതൽ ദുർബലമാക്കും എന്ന വിലയിരുത്തലിൽ ആവാം മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന നേതൃത്വവും തങ്ങളുടെ സീറ്റ് ത്യാഗം ചെയ്യാൻ തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇടതുമുന്നണി ബന്ധം കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടമാക്കി എന്ന വിമർശനങ്ങൾക്കിടെ ജോസിനും കൂടി പദവി ഇല്ലാതായാൽ യുഡിഎഫിലേക്കുള്ള കേരള കോൺഗ്രസ് അണികളുടെ ഒഴുക്ക് ശക്തമാകുമെന്നും രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ ജോസിനെ സംരക്ഷിച്ചു എന്നു വരുത്തി തീർക്കാനാണ് ഇടതു തീരുമാനമെന്നും അനുമാനിക്കാവുന്നതാണ്.
കേരള കോൺഗ്രസിന്റെ സുരക്ഷിത ലാവണങ്ങൾ എന്ന് കരുതപ്പെടുന്ന നിയമസഭാ സീറ്റുകളിൽ പോലും തനിക്ക് വിജയ സാധ്യതയില്ല എന്ന യാഥാർത്ഥ്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുവാൻ ജോസ് കെ മാണിക്കും കഴിഞ്ഞിട്ടുണ്ടാവാം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ പരിശോധിക്കുമ്പോൾ പാലായിലും, കടുത്തുരുത്തിയിലും പതിനായിരത്തിനു മുകളിൽ വോട്ടിനാണ് പുറകിൽ പോയത്. ഇതോടുകൂടി കടുത്തുരുത്തിയിലേക്ക് ചേക്കേറിയാൽ നിയമസഭയിൽ എത്താമെന്ന ജോസ് കെ മാണിയുടെയും കൂട്ടരുടെയും ധാരണയും പൊളിഞ്ഞു. മറ്റു വഴികൾ ഇല്ലാത്തതിനാൽ സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് രാജ്യസഭ നേടി രാഷ്ട്രീയ പ്രസക്തി നിലനിർത്താനുള്ള കേരള കോൺഗ്രസ് ചെയർമാന്റെ ശ്രമങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് വിലയിരുത്തേണ്ടി വരും.
ലോക്സഭ ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയി അത് പാതിവഴിയിൽ ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിച്ചു എന്നതാണ് ജോസ് കെ മാണി രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ പരിഹാസങ്ങളിൽ ഒന്ന്. അതുകൊണ്ടുതന്നെ ഒരിക്കൽ കൂടി രാജ്യസഭ എടുക്കുന്നതോടെ രണ്ടു വർഷങ്ങൾക്കപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതകൾ അദ്ദേഹത്തിന് മുന്നിൽ പൂർണമായും അടയുകയാണ്. ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത് പോലെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കിയാൽ 2029ൽ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കും. ഇപ്പോൾ ലഭിക്കുന്ന രാജ്യസഭയുടെ കാലാവധി 20030 വരെയാണ്. അതുകൊണ്ടുതന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാൽ 2034 വരെ ഒരു പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല എന്ന നിലപാടിൽ ആവാം രാജ്യസഭ വാങ്ങിപ്പോകാനുള്ള ജോസ് കെ മാണിയുടെ തീരുമാനം.