ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ 200 മുതൽ 220 സീറ്റുകൾ; കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പരമാവധി 100; 55 സീറ്റ് നേടിയാൽ കോൺഗ്രസിന് ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പാക്കാം: മോദി മൂന്നാം വട്ടം അധികാരം പിടിച്ചാലും കരുത്ത് കാട്ടാം എന്ന് ഉറപ്പിച്ച് പ്രതിപക്ഷസഖ്യം – കണക്കുകൾ വായിക്കാം.
![](https://keralaspeaks.news/wp-content/uploads/2024/05/n6108384561716380390686bc5f50c7cf20fb7172e94265b6e0a5584e5965087d4ff21211ec3c95154d2b042.jpg)
ലോക്സഭ തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ടുഘട്ടം മാത്രം അവശേഷിക്കെ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍. കഴിഞ്ഞ തവണത്തെ പോലെ ഏകപക്ഷീയമായ കീഴടങ്ങലാവില്ല പ്രതിപക്ഷത്തിന്റെതെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷയില്ലെങ്കിലും പ്രകടനം മോശമാകില്ലെന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ കരുതുന്നത്. കഴിഞ്ഞ തവണ പാടേ തകർന്നടിഞ്ഞ ഉത്തരേന്ത്യയില്‍ മികച്ച തിരിച്ചു വരവാണ് മുന്നണിയുടെ പ്രതീക്ഷ. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റും മുന്നണി കണക്ക് കൂട്ടുന്നു.
200 മുതല്‍ 225 സീറ്റ് വരെ പ്രതീക്ഷ
ഇത്തവണ 200 മുതല്‍ 225 സീറ്റ് വരെ വിജയിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ കണക്ക് കൂട്ടൽ. ദക്ഷിണേന്ത്യയില്‍ നിന്നും 70 മുതല്‍ 85 സീറ്റ് വരെയാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യ അടക്കം മറ്റിടങ്ങളില്‍ നിന്നും 130 മുതല്‍ 140 വരെ സീറ്റുകളാണ് പ്രതീക്ഷ. രാഷ്ട്രീയ നിരീക്ഷകരും ഈ കണക്കുകള്‍ തള്ളി കളയുന്നില്ല.
2019ല്‍ നിന്നും വ്യത്യസ്തമായി ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ മികച്ച പ്രകടനം നടത്തുമെന്ന് നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ട്. യുപിയില്‍ ബിജെപി വിജയിച്ച സീറ്റില്‍ 15 എണ്ണമെങ്കിലും തിരിച്ചു പിടിക്കാം എന്നാണ് കണക്കു കൂട്ടൽ. മഹാരാഷ്ട്രയിലും ബിഹാറിലും പകുതി എണ്ണത്തില്‍ വിജയിക്കും. പശ്ചിമ ബംഗാളില്‍ മമതയും മികച്ച പ്രകടനം തുടരുമെന്നും പ്രതീക്ഷയുണ്ട്.
കോൺഗ്രസ് പ്രതീക്ഷിക്കുന്നത് വൻ തിരിച്ചു വരവ്
കോണ്‍ഗ്രസും ഇത്തവണ വൻ തിരിച്ചുവരവ് നടത്തുമെന്നാണ് കണക്കു കൂട്ടല്‍. ദക്ഷിണേന്ത്യയില്‍ നിന്നു മാത്രം കഴിഞ്ഞ തവണ ആകെ കിട്ടിയ സീറ്റ് എണ്ണം പിടിക്കാമെന്നും പാർട്ടി കണക്കു കൂട്ടുന്നുണ്ട്. ആകെ സീറ്റ് നേട്ടം 100 എത്തും എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും 50 സീറ്റും ഉത്തരേന്ത്യ അടക്കം മറ്റ് ഇടങ്ങളിൽ നിന്നായി 50 സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ.
ആകെ അംഗസംഖ്യയുടെ 10% നേടിയാലാണ് ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ഒരു പാർട്ടിക്ക് ലഭിക്കുവാൻ അവകാശമുണ്ടാകുക. ഇതിന് ആവശ്യമായിട്ടുള്ളത് 55 സീറ്റുകളാണ്. ഉറപ്പായും ഈ സംഖ്യ നേടാം എന്ന് കോൺഗ്രസ് ആത്മവിശ്വാസം പുലർത്തുന്നു. ഇത് നേടിയാൽ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് ആകുവാനുള്ള അവസരമാണ് രാഹുൽ ഗാന്ധിക്ക് ലഭിക്കുക. 2014ലും 19ലും കോൺഗ്രസിന് ലഭിച്ചത് 55 സീറ്റുകളിൽ താഴെയായതിനാൽ തന്നെ ഒന്നും രണ്ടും മോദി സർക്കാരുള്ള കാലത്ത് ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. ഔദ്യോഗിക പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുത്താൽ ദേശീയ അന്തർദേശീയ തലങ്ങളിൽ രാഹുൽഗാന്ധിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കർണാടകയില്‍ നിന്നും 16, കേരളത്തില്‍ നിന്നും 14, തെലങ്കാനയില്‍ 10, തമിഴ്നാട്ടില്‍ നിന്നും 7 സീറ്റും നേടുമെന്ന് നേതൃത്വം പറയുന്നു. വൈ എസ് ശർമിളയുടെ കരുത്തിൽ 3 സീറ്റുകൾ എങ്കിലും ലഭിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും, ഡൽഹിയിലും, ഛത്തീസ്ഗഡിലും, ഹരിയാനയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാം എന്നും കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്.
നിർണായകമാകുമോ ഇരു മുന്നണികളിലും ഇല്ലാത്ത പാർട്ടികളുടെ സീറ്റെണ്ണം?
ഇന്ത്യ മുന്നണിയുടെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെയോ ഭാഗമല്ലാതെ മത്സരിക്കുന്ന പാർട്ടികൾ ഉണ്ട്. ഒഡീഷയിൽ നവീൻ പട്ട്നായിക്ക് നേതൃത്വം നൽകുന്ന ബിജു ജനതാദൾ, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്, തെലുങ്കാനയിൽ ചന്ദ്രശേഖർ റാവു നേതൃത്വം നൽകുന്ന ബി ആർ എസ്, ഉത്തർപ്രദേശിൽ മായാവതി നേതൃത്വം നൽകുന്ന ബി എസ് പി എന്നിവരാണ് ഇത്തരം സ്വതന്ത്ര പാർട്ടികളിൽ പ്രമുഖർ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒഡീഷയിൽ നിന്ന് നവീൻ പട്നായിക്കും, ആന്ധ്രയിൽ നിന്ന് വൈഎസ്ആർ കോൺഗ്രസും മാത്രമേ കാര്യമായ നേട്ടം പ്രതീഷിക്കേണ്ടത് ഉള്ളൂ എന്നാണ് വിലയിരുത്തേണ്ടത്.