തിരുവനന്തപുരത്ത് സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനർ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. താൻ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും അതിജീവിത പറഞ്ഞു. പ്രൈം വോളിബോള്‍ ലീഗിലെ അഹമ്മദാബാദ്, ചെന്നൈ ടീമുകളുടെ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകനായ അമല്‍ മനോഹറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രമുഖ സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനറും പരിശീലകനുമായ അമല്‍ മനോഹറിനെതിരെയാണ് കൊല്ലം സ്വദേശിനി ഗുരുതരമായ പരാതി ഉന്നയിച്ചത്.
കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ സ്ത്രീധനവും യുവതിയുടെ കേസില്‍പ്പെട്ട സ്വത്തും ലഭിക്കില്ലെന്ന് കണ്ടതോടെ അമലിന്റെ സമീപനത്തില്‍ മാറ്റം വന്നു. താനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അമല്‍ നിർബന്ധിച്ചെന്ന് യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതോടെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് യുവതി നേരിട്ടത് ക്രൂരപീഡനം. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, അടിവയറ്റില്‍ ചവിട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
തുടർന്ന് യുവതി തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. പീഡനത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് കേസെടുത്തത്. എന്നാല്‍ ഈ മാസം ആറാം തീയതിയെടുത്ത കേസില്‍ അമലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉന്നത ബന്ധങ്ങളുള്ള അമല്‍ കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയും അതിജീവിതയ്ക്കുണ്ട്. പ്രൈം വോളിബോള്‍ ലീഗിന് പുറമെ, കേരളാ പൊലീസിന്‍റെ വോളിബോള്‍ ടീമിന്‍റെയും ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റെയും മുൻ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകൻ കൂടിയാണ് അമല്‍.