![](https://keralaspeaks.news/wp-content/uploads/2024/05/n6093698821715978132134747aed4dafb6b78e57be6ba4cd7cec66a52d6616e9caa5211b1b80bfcb2433f1.jpg)
ഉത്പാദിപ്പിക്കുന്ന കള്ളില്‍ അനുവദനീയമായ അല്‍ക്കഹോളിന്റെ അളവ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താൻ കേരള സർക്കാരിനോട് സുപ്രീം കോടതി. നിലവില്‍ 8.13 ശതമാനമാണ് കള്ളില്‍ അനുവദിച്ചിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്.ഇത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോമളൻ എന്ന വ്യക്തി സംസ്ഥാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീകോടതിയുടെ നിർദേശം.
ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാലു മാസമാണ് പഠനത്തിനായി കോടതി കേരളത്തിന് അനുവദിച്ചിരിക്കുന്ന സമയം.ഈ സമയത്തിനുള്ളില്‍ വിശദമായ പഠനം നടത്തി കോടതിയെ വിവരം ധരിപ്പിക്കണമെന്നാണ് നിർദേശം.നാലു മാസത്തിന് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.കേരളസർക്കാരിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കേരളം കള്ളിലെ ആല്‍ക്കഹോളിന്റെ അംശം സംബന്ധിച്ച് അന്തിമ തീരുമാനം.
നേരത്തെ കള്ളിലെ ആല്‍ക്കഹോള്‍ ശതമാനം പുനഃപരിശോധിക്കണമെന്ന ഹർജിയെ കേരളം എതിർത്തിരുന്നു. കേരള സർവകലാശാലയിലെ ടി എൻ അനിരുദ്ധൻ അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കള്ളില്‍ ആല്‍ക്കഹോളിന്റെ അംശം വർധിപ്പിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.തെങ്ങില്‍ നിന്ന് ചെത്തി എടുക്കുന്ന കള്ളില്‍ 9.59 ശതമാനവും സാഗോ പനയില്‍ നിന്ന് എടുക്കുന്ന കള്ളിന് 8.24 ശതമാനവും സാധാ പനങ്കള്ളിന് 8.13 ശതമാനമായും ആല്‍ക്കഹോള്‍ അളവ് കൂട്ടാമെന്നായിരുന്നു സമിതിയുടെ നിർദ്ദേശം.
എന്നാല്‍ കള്ളില്‍ 8.1 ശതമാനത്തിലധികം ആല്‍ക്കഹോള്‍ കാണുന്നത് എഥൈല്‍ ആല്‍ക്കഹോള്‍ അധികമായി ചേർക്കുന്നത് കൊണ്ട് മാത്രമാണെന്ന് കേരളം വാദിച്ചു. കള്ളില്‍ ചാരായം ആയോ സ്പിരിറ്റ് പോലെ വാറ്റിയെടുത്ത മദ്യത്തിന്റെ രൂപത്തിലോ ഈഥൈല്‍ ആല്‍ക്കഹോള്‍ കള്ളില്‍ ചേർക്കുന്നത് പ്രകൃതിദത്തമായ ദ്രാവകത്തിലെ ‘വിദേശ പദാർഥമായി’ മാത്രമെ കണക്കാക്കാൻ സാധിക്കുകയുള്ളുവെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്)ന്റെ സ്പെസിഫിക്കേഷനില്‍ കള്ളിലെ എഥൈല്‍ ആല്‍ക്കഹോള്‍ അംശം 20 ഡിഗ്രി സെല്‍ഷ്യസില്‍ 5%-8% ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ ഈസ്റ്റ് ആഫ്രിക്കയിലെ നാളികേര ഗവേഷണ സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ ആർ ചൈല്‍ഡിന്റെ പുസ്തക പ്രകാരം കള്ളില്‍ ആല്‍ക്കഹോളിന്റെ അളവ് 33 മണിക്കൂറിന് ശേഷം 8.1% ല്‍ എത്തുമെന്ന് പരാമർശിച്ചിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി.പാനല്‍ റിപ്പോർട്ട് കള്ളില്‍ 9.59% ആല്‍ക്കഹോള്‍ ഉള്‍പ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, മറ്റെല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് മദ്യത്തിന്റെ അളവ് 8.1% കവിയാൻ പാടില്ല എന്നാണെന്നും കേരളം വാദിച്ചു.
തുടർന്ന് വിഷയത്തില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും കേരളം നിലപാട് എടുക്കുകയായിരുന്നു.കള്ളിന്റെ വീര്യം നിർണയിക്കുന്നതിന് മുമ്ബ് സമഗ്രമായ ഒരു പഠനം അനിവാര്യമാണെന്നും ഇത് പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും കേരളം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് കേരളത്തിന് വിശദമായ പഠനത്തിന് കോടതി അനുമതി നല്‍കിയത്.