ബ്രിട്ടനിലെ ഏറ്റവും വലിയ ജയില്‍ 2017 ല്‍ പ്രവർത്തനം ആരംഭിച്ചപ്പോള്‍ അത് വാഴ്‌ത്തപ്പെട്ടത്, തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള 212 മില്യൻ പൗണ്ടിന്റെ പദ്ധതി എന്നായിരുന്നു. എന്നാല്‍, ഏഴു വർഷങ്ങള്‍ക്ക് ഇപ്പുറം വടക്കൻ വെയ്ല്‍സിലെ എച്ച് എം പി ബെർവിൻ ഖ്യാതി നേടുന്നത് മറ്റൊരു കാര്യത്തിനാണ്. പ്രിസണ്‍ സർവ്വീസിനെ തന്നെ കളങ്കപ്പെടുത്തിക്കൊണ്ടുള്ള ലൈംഗിക ബന്ധങ്ങളുടെ തുടർക്കഥകളുടെ പേരിലാണ് ഇപ്പോള്‍ ഈ ജയില്‍ വാർത്തകളില്‍ ഇടംപിടിക്കുന്നത്.
ഏതാണ്ട് 2100 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഈ ജയിലിലെ പുരുഷ വാർഡുകളില്‍ സി കാറ്റഗറിയിലെ സൂപ്പർവൈസർമാരായി ജോലി ചെയ്യുന്ന 18 ഓളം വനിതാ ജീവനക്കർ, തടവുകാരുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ പുറത്താക്കപ്പെടുകയോ രാജി വെയ്ക്കേണ്ടതായി വരികയോ ചെയ്തിട്ടുണ്ട്. ഐഷിയ ഗുണ്‍ എന്ന പ്രൊബേഷണറി ഓഫീസറുടെ കഥ അടുത്തിടയാണ് പുറത്തു വന്നത്. തടവുകാരനായ ഖുറം റസാഖുമായി 1200 ല്‍ ഏറെ തവണയാണ് ഇവർ ഫോണില്‍ സംസാരിച്ചത്. മാത്രമല്ല, അശ്ലീല വീഡിയോകള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. എന്തിനധികം, ഇയാള്‍ക്കായി പുതിയ അടിവസ്ത്രം സ്വന്തം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിക്കൊടുക്കുകയും ചെയ്തുവത്രെ.
ഇവരുടെ സഹപ്രവർത്തകായായ എമിലി വാട്ട്‌സണ്‍, ക്രിസ്ത്മസ് ദിനത്തില്‍ ഒരു തടവുപുള്ളിയുമായി അയാളുടെ സെല്ലിനകത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായ വാർത്തയും പുറത്തു വന്നിരുന്നു. സെല്ലുകളെ റൂമുകളെന്നും,ബ്ലോക്കുകളെ കമ്മ്യൂണിറ്റികള്‍ എന്നും വിളിക്കുന്ന ഈ ജയിലില്‍ തടവുപുള്ളികള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുന്നതിനുള്ള അനുവാദവും ഉണ്ട്.
ഇത് ഈ ഒരു ജയിലിലെ മാത്രം കഥയല്ല. എച്ച് എം പ്രിസണ്‍ സർവ്വീസില്‍ അങ്ങോളമിങ്ങോളം വനിതാ ജീവനക്കാർക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. തടവുപുള്ളികളുമായി അവിഹിത ബന്ധം ഉണ്ടാക്കുന്ന വനിതാ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസമായിരുന്നു, ഒരേ സമയത്ത്, ഒരേ തടവുപുള്ളീയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിന് അലീഷ ബെയ്റ്റ്‌സ്, എന്ന് 30 കാരിയായ ജീവനക്കാരിയെയും ജോഡീ വില്‍ക്കിസ് എന്ന 27 കാരിയായ ജീവനക്കാരിയേയും ബോള്‍ട്ടണ്‍ ക്രൗണ്‍ കോടതി വിചാരണ ചെയ്തത്. റോക്ക്‌ഡെയ്ലിലെ ബക്ക്ലി എച്ച് എം പിയിലായിരുന്നു ഈ ത്രികോണ പ്രേമം അരങ്ങേറിയത്.
പ്രിസണ്‍ ഓഫീസർ ആയിരുന്ന ബെയ്റ്റ്‌സ് ആയിരുന്നു മയക്കുമരുന്ന കള്ളക്കടത്തിന് തടവില്‍ ആയ പുള്ളിയുമായി ആദ്യം ബന്ധം സ്ഥാപിച്ചത്. നഗ്ന ചിത്രങ്ങളും മറ്റും പങ്കുവച്ച ഇവർ, പ്രതിയുടെ ജയില്‍ മോചനാത്തിന് ശേഷം ഒരുമിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചിരുന്നു. പിന്നീട് 2020 ല്‍ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴായിരുന്നു വില്‍ക്കിസുമായുള്ള ബന്ധം പുറത്തു വരുന്നത്. പബ്ലിക് ഓഫീസിലെ സ്വഭാവദൂഷ്യത്തിന് ഇരുവരും ശിക്ഷിക്കപ്പെടുകയും ചെയ്തു. ബെയ്റ്റ്‌സിന് രണ്ട് വർഷം എട്ടു മാസവും തടവ് ശിക്ഷ ലഭിച്ചപ്പോള്‍, വില്‍ക്കിസിന് ലഭിച്ചത് 12 മാസത്തെ ശിക്ഷയായിരുന്നു.
ഇത് പുരുഷ ജയിലുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ മാത്രം പ്രശ്നമല്ലെങ്കിലും, 2023 മാർച്ചില്‍ അവസാനിച്ച മൂന്ന് വർഷക്കാലത്തിനിടയില്‍ പുരുഷ ജയിലുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ ഇടയില്‍ ഇത്തരം പ്രവർത്തനങ്ങള്‍ വർദ്ധിച്ചു വരികയാണ്31 വനിതാ ജീവനക്കാരെയാണ് ഈ കാലയളവില്‍ ജോലിയില്‍ നിന്നു പിരിച്ചു വിട്ടത്. അതില്‍ ഒരാള്‍ ഒരു തടവുപുള്ളിയുടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മറ്റൊരു വനിതാ ജീവനക്കാരിയുടെ തുടയില്‍, ഒരു ജയില്‍ പുള്ളിയുടെ ഫോണ്‍ നമ്ബർ പച്ച കുത്തിയിരുന്നു.
ഈ മൂന്ന് വർഷക്കാലത്തിനിടയില്‍, ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഉണ്ടായിട്ടുള്ളത് 50 ശതമാനം വർദ്ധനവാണ്. ഈ കണക്കില്‍, ജി 4 എസ്, സേർകോ, സൊഡെക്‌സ്സോ തുടങ്ങിയ കമ്ബനികള്‍ നടത്തുന്ന സ്വകാര്യ ജയിലുകളില്‍ നിന്നുള്ള കണക്കുകള്‍ ഉള്‍പ്പെടുന്നില്ല. ഇതേകാലയളവില്‍ പുരുഷ ജയിലുകളില്‍ ജോലി ചെയ്യുന്ന അഞ്ച് പുരുഷ ജീവനക്കാരെയും വനിതാ ജയിലുകളില്‍ ജോലി ചെയ്യുന്ന രണ്ട് വനിതാ ജീവനക്കാരെയും അവിഹിത ബന്ധങ്ങളുടെ പേരില്‍ പിരിച്ചു വിട്ടിട്ടുണ്ട്. ഈ കണക്കുകള്‍ എല്ലാം തന്നെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇതില്‍ ജോലി ചെയ്തിട്ടുള്ളവർ പറയുന്നത്.