പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ആരോപണവുമായി ദല്ലാള്‍ ടി.പി നന്ദകുമാർ. അനില്‍ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സിബിഐ സ്റ്റാൻഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25 ലക്ഷം തന്റെ കൈയ്യില്‍ നിന്നും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനില്‍ ആന്റണിക്ക് പണം നല്‍കിയത്. എന്നാല്‍ നിയമനം വന്നപ്പോള്‍ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാല്‍ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നല്‍കിയെന്നും നന്ദകുമാർ പറഞ്ഞു.
യുപിഎ ഭരണകാലത്ത് നിരവധി അഴിമതികള്‍ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാള്‍ ആയിരുന്നു അനില്‍ ആന്റണിയെന്ന് ടിപി നന്ദകുമാര്‍ പറഞ്ഞു. ദില്ലിയില്‍ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടില്‍ നിന്ന് നിർണായക രേഖകള്‍ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വില്‍ക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനില്‍ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു.
ചില പ്രതിരോധ രേഖകള്‍ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നത്. വിവരങ്ങള്‍ പി.ജെ കുര്യന് അറിയാം. എകെ ആന്റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് വെളിപ്പെടുത്താത്തത്. ആരോപണങ്ങള്‍ അനില്‍ ആന്റണി നിഷേധിച്ചാല്‍ എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു.