പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേർ ചികിത്സയില്‍ തുടരുകയാണ്.പരിക്കേറ്റവരെല്ലാം സി.പി.എം അനുഭാവികളാണ്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷ് പാനൂരിലെ പ്രാദേശിക സി.പി.എം. നേതാവിന്റെ മകനാണ്. രണ്ടുപേർ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂർ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
അപകടത്തില്‍ ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു. പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.