വോട്ടെണ്ണലിനു മുൻപ് തന്നെ അരുണാചല്‍ പ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്ത്. അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ അഞ്ചിടത്താണ് ബിജെപി സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 5 പേർക്ക് സംസ്ഥാനത്ത് എതിർ സ്ഥാനാർത്ഥികള്‍ ഇല്ല.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. നിലവില്‍, 5 ബിജെപി സ്ഥാനാർത്ഥികള്‍ക്കെതിരെ ആരും പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെയാണ് അഞ്ചിടത്തും ബിജെപിക്ക് വിജയം സുനിശ്ചിതമായത്.
5 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ സ്ഥാനാർത്ഥികളെ നിർത്തിയില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കില്‍, ഇവരെ വിജയികളായി പ്രഖ്യാപിക്കും.
നിലവിലെ മുഖ്യമന്ത്രിയായ പേമ ഖണ്ഡു മുക്തോ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ആകെ 60 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ വൻ ഭൂരിപക്ഷം നേടി ബിജെപി സർക്കാരാണ് അധികാരത്തില്‍ എത്തിയത്.