തിരയില്‍പ്പെട്ട് തീരത്തടിഞ്ഞ് ജീവനുവേണ്ടി പിടഞ്ഞ തിമിംഗില സ്രാവിനെ രക്ഷപ്പെടുത്താൻ വേണ്ടി മത്സ്യത്തൊഴിലാളികളും വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജീവനക്കാരും നടത്തിയ പരിശ്രമം വിജയം കണ്ടു. പരിക്കുകളേല്‍ക്കാതെ ഒടുവില്‍ തിമിംഗില സ്രാവിനെ തിരികെ കടലിലേക്ക് തിരിച്ചുവിട്ടു.പനത്തുറക്കടുത്ത് സമുദ്രാ തീരത്താണ് ശനിയാഴ്ച രാവിലെയോടെ കൂറ്റൻ വെളളുടുമ്ബ് സ്രാവ് എന്ന പേരില്‍ അറിയിപ്പെടുന്ന തിമിംഗില സ്രാവ് തീരത്തെത്തിയത്.
തിരയടിച്ച് മലർന്ന അവസ്ഥയിലായതിനാല്‍ സ്രാവിന് മുന്നോട്ട് പോകാനായില്ല. സംഭവം കണ്ട നാട്ടുകാർ തിരുവല്ലം പോലീസില്‍ വിവരം നല്‍കി. എസ്.ഐ. ജി. ഗോപകുമാർ ഉള്‍പ്പെട്ട പോലീസ് സംഘം സ്ഥലതെത്തി. തുടർന്ന് കോസ്റ്റല്‍ പോലീസിലും വിവരം നല്‍കി. ഇവർ വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് ഓഫീസർ അജിത് ശംഖുമുഖത്തെ വിവരമറിയിച്ചു.
പാറക്കൂട്ടങ്ങള്‍ക്കടുത്തായതിനാല്‍ സ്രാവിനെ തളളിമാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പൂന്തുറയില്‍ നിന്ന് വളളത്തിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സ്രാവിന്റെ വാലിലും വയറിലും കയർ കെട്ടിയശേഷം കടലിലേക്ക് വലിച്ചുകൊണ്ടുപോയി. സ്രാവിന് തടസമില്ലാതെ നീന്തി പോകാൻ സൗകര്യത്തിന് എത്തിച്ചശേഷം കയർ മുറിച്ച് വിട്ടു. ഇതോടെ സ്രാവ് ഉളളിലേക്ക് നീന്തിപ്പോയെന്ന് അജിത് ശംഖുംമുഖം പറഞ്ഞു.