നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നല്‍കിയിരിക്കുന്നത്. ഗവർണറെയും കേസില്‍ കക്ഷി ചേർത്തിട്ടുണ്ട്. നിയമസഭ പാസാക്കിയ 4 ബില്ലുകളാണ് നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉള്ളത്. അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ചീഫ് സെക്രട്ടറിയും പേരാമ്ബ്ര എംഎല്‍എ ടി പി രാമകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലില്‍ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി തെറ്റായ കീഴ്‌വഴക്കമാണെന്നാണു കേരളം ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണഘടനാപരമായ പ്രശ്നങ്ങള്‍ തോന്നുകയാണെങ്കില്‍ ഗവർണർക്ക് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാം. എന്നാല്‍ ഇത്തവണ രാഷ്ട്രപതിക്ക് അയച്ചതില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ബില്ലില്‍ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കേരളത്തിന്റെ ഹർജി നിലവിലുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കുന്നത് ഉള്‍പ്പെടെ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും മില്‍മയുടെ ഭരണം സർക്കാർ നിയന്ത്രണത്തില്‍ ആക്കുന്നതിനുള്ള ബില്ലും രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു തിരിച്ചടിയായ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നതല്ല ഈ ബില്ലുകള്‍ എന്നാണു സർക്കാർ നിലപാട്.

ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല്, ക്ഷീര സംഘം സഹകരണ ബില്ല് എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നതെന്നാണ് കേരളത്തിന്റെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക