നെടുമങ്ങാട്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടില്‍ സൂര്യഗായത്രിയെ (ആര്യ – 20) പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം വസ്‌തുതാപരമല്ലെന്ന് പൊലീസ്.

സാമ്ബത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കഞ്ചാവിനും മദ്യത്തിനും അടിമയായ പ്രതി അരുണ്‍ യുവതിയെ സ്വന്തമാക്കി ക്രിമിനല്‍ സംഘങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിച്ചിരുന്നത്. ഇയാളില്‍ നിന്ന് രക്ഷപ്പെടാനാണ് കൊല്ലം സ്വദേശിയായ യുവാവിനൊപ്പം സൂര്യഗായത്രി നാടുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടില്‍ മടങ്ങിയെത്തിയ യുവതി അരുണിനെ ഭയന്ന് മുമ്ബ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുക്കുകയായിരുന്നു. രഹസ്യമായി നിരീക്ഷിച്ച്‌ വീട് തേടിപ്പിടിച്ചാണ് അരുണ്‍ ഇവിടെയെത്തിയത്. അടുക്കള വാതിലിലൂടെ അകത്തുകടന്നതുകണ്ട വത്സല ബഹളംവച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച്‌ കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്പിച്ചു. സൂര്യ ഓടിയെത്തിയപ്പോള്‍ നിലത്തുവീഴ്‌ത്തി മുപ്പതിലേറെ തവണ കുത്തിയ ശേഷം ഇയാള്‍ സ്വയം കൈയ്‌ക്ക് കുത്തുകയായിരുന്നു. വത്സലയും മകളും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ മൊഴി നല്‍കി.

വത്സലയുടെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ പിറകിലെ ഇടവഴിയിലൂടെ അരുണ്‍ രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ ടെറസില്‍ നിന്നാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലാകുമ്ബോള്‍ അരുണ്‍ മദ്യലഹരിയിലായിരുന്നു. കൊലക്കത്തിയുമായി വ്യാജനമ്ബര്‍ പതിച്ച ബൈക്കിലെത്തിയത് സൂര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക ചികിത്സയ്ക്കും അന്വേഷണത്തിനും ശേഷം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. രണ്ടുദിവസത്തിനുള്ളില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു. യുവതിയും അമ്മയും ലോട്ടറി വില്പന നടത്തിവന്ന കല്ലിംഗല്‍ ജംഗ്‌ഷന്‍ കേന്ദ്രീകരിച്ച്‌ അരുണ്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങള്‍ താവളമാക്കിയതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം കേരളകൗമുദി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക