ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസർ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദ്ദേശാനുസരണമാണിത്. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം, പിൻവലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആർ.ടി.ജി.എസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാർത്ഥി സത്യവാങ്മൂലത്തില്‍ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍, പിൻവലിക്കല്‍, രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍, പിൻവലിക്കല്‍, തിരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകള്‍ എന്നിവയാണ് ദിവസേനയുള്ള റിപ്പോർട്ടില്‍ വ്യക്തമാക്കേണ്ടത്.
നിരക്ക് ചാർട്ട് ഉടൻ: ലോക്സഭാ തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാർട്ട് ഉടൻ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും ചെലവുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിരക്ക് ചാർട്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോർഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്‌റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണം, മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകള്‍ എന്നിവ ക്രോഡീകരിച്ച് അന്തിമ നിരക്ക് ചാർട്ട് പ്രസിദ്ധീകരിക്കും.
ചിലവ് കണക്കാക്കുന്നതിന് ഒരു ഷാഡോ രജിസ്റ്റർ തയ്യാറാക്കും. ചെലവ് നിരീക്ഷിക്കുന്നതിനായി എക്സ്‌പെന്റീച്ചർ ഓഫീസറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സ്‌പെന്റീച്ചർ ഒബ്സർവർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് ടീം, വീഡിയോ സർവെയ്ലൻസ് ടീം, വീഡിയോ വ്യൂയിങ്ങ് ടീം, അക്കൗണ്ടിംഗ് ടീം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങള്‍ ഏർപ്പെടുത്തും.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമുള്ള പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും എല്ലാ ചെലവുകളും നിരീക്ഷിക്കും.