ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് പൂർണമായി തകർന്നു. ഹിമാചലിലെ സിർമൗർ ജില്ലയിലാണ് സംഭവം. ദേശീയപാത 707ൽ പാവോന്ത സാഹിബും ഷില്ലായ് – ഹട്കോട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ 100 മീറ്ററാണ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്. നഹാൻ പട്ടണത്തിനു സമീപമുള്ള മലയിലാണ് മണ്ണിടിഞ്ഞത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. റോഡ് തകർന്ന ഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച, സിർമൗറിൽ വാൻ കൊക്കയിലേക്കു മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും ഒൻപതു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തു പരക്കെ കനത്ത മഴയാണ് പെയ്യുന്നത്. കുല്ലു, ഷിംല, ഉന തുടങ്ങിയ ജില്ലകളിലാണ് ഏറ്റവുമധികം മഴ പെയ്യുന്നത്.