ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതും കാലവര്‍ഷപാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കുഭാഗത്തേക്കു മാറിയതും മഴയ്ക്ക് അനുകൂല അന്തരീക്ഷമാണ്.
ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 11.5 സെന്റിമീറ്റര്‍ മുതല്‍ 20.4 സെന്റിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍:- നാളെ: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ബുധൻ: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. വ്യാഴം: കണ്ണൂര്‍.
നാളെ ഇടുക്കി ജില്ലയിലും ബുധനാഴ്ച കോഴിക്കോട് ജില്ലയിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്രമഴ (മണിക്കൂറില്‍ 20.4 സെന്റിമീറ്ററില്‍ കൂടുതല്‍) ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴ (24 മണിക്കൂറിനിടെ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ) സാധ്യത ഉള്ളതിനാല്‍ ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെലോ അലര്‍ട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകള്‍:- നാളെ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം. ബുധൻ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്. വ്യാഴം: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്.