ആദ്യമായി കഴക്കൂട്ടം ടെക്നോപാര്‍ക്കും വെള്ളപ്പൊക്കത്തില്‍ മുങ്ങി. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. മഴ കാരണം ന്യൂഡല്‍ഹി എക്സ്പ്രസ് ഏഴു മണിക്കൂര്‍ വൈകിയാണ് ഓടിയത്.ശനിയാഴ്ച രാത്രി മുതല്‍ പുലര്‍ച്ച വരെ ഏതാനും മണിക്കൂറിനുള്ളില്‍ നാലു കേന്ദ്രങ്ങളില്‍ പെയ്തത് 20 സെന്റിമീറ്ററിനു മുകളിലാണ്.
തിരുവനന്തപുരത്തിന് കാലാവസ്ഥാവകുപ്പ് ശനിയാഴ്ച വൈകുന്നേരം വരെ മഞ്ഞ മുന്നറിയിപ്പുപോലും നല്‍കിയിരുന്നില്ല.വെള്ളം കയറിയും ശക്തമായ കാറ്റിലും വല്‍തോതില്‍ കൃഷിനാശം സംഭവിച്ചു. മഴയ്ക്കിടെ പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് ദുരിതം ഇരട്ടിയാക്കി. നേരം പുലര്‍ന്ന ശേഷമാണ് അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ളവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായത്.
തെറ്റിയാര്‍ കരകവിഞ്ഞു; ടെക്നോപാര്‍ക്കും വെള്ളത്തില്‍കഴക്കൂട്ടം :
തെറ്റിയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കഴക്കൂട്ടം മണ്ഡലത്തില്‍ 850-ലേറെ വീടുകളില്‍ വെള്ളം കയറി. അമ്ബലത്തിൻകര, കൈലാസ് നഗര്‍, കുമിഴിക്കര സബ്സ്റ്റേഷനു സമീപത്തുള്ള സ്ഥലങ്ങളിലെ വീടുകളിലും കോളേജ് ഹോസ്റ്റലുകളിലുംനിന്ന് 680ഓളം പേരെ അഗ്നിരക്ഷാസേനയെത്തി വിവിധ സ്ഥലങ്ങളിലേക്കു മാറ്റി.
ടെക്നോപാര്‍ക്ക്, ഇൻഫോസിസ്, ഐ.ടി. കമ്ബനികളുടെ കെട്ടിടങ്ങളില്‍ വെള്ളം കയറി. ഗായത്രി, എം.സ്ക്വയര്‍, പദ്മനാഭം തുടങ്ങി കെട്ടിടങ്ങളുടെ പാര്‍ക്കിങ് ഏരിയയും അടിഭാഗത്തെ നിലയും വെള്ളത്തിലാണ്. ടെക്നോപാര്‍ക്കിന്റെ മുന്നില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
അസാധാരണ മഴ: ഒക്ടോബറില്‍ ഇങ്ങനെ മഴപെയ്യുന്നത് സമീപകാലത്ത് അപൂര്‍വമാണ്. നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ജില്ലയിലെ ആറുകളും കരകവിഞ്ഞു. നഗരത്തില്‍ ഇതുവരെ വെള്ളപ്പൊക്കഭീഷണി ഉണ്ടായിട്ടില്ലാത്ത പല പ്രദേശങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. നഗരത്തില്‍ ഗൗരീശപട്ടം, കണ്ണമ്മൂല, ജഗതി പ്രദേശങ്ങളിലാണ് കനത്ത ദുരിതം. ഗൗരീശപട്ടം പ്രദേശത്ത് വീടുകളുടെ ഒന്നാംനില വരെ മുങ്ങി. നെടുമങ്ങാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ മുതല്‍ തോരാതെ പെയ്യുന്ന മഴ കനത്ത നാശനഷ്ടത്തിനിടയാക്കി. അതിശക്തമായ മഴയില്‍ പുല്ലമ്ബാറയിലെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായി നിലംപൊത്തി. മാമൂട് ഷംനാദ് മൻസിലില്‍ മദീനയുടെ വീടാണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തകര്‍ന്നുവീണത്.