തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍. ഗവ. പ്ലീഡര്‍ കോടതിയെ അറസ്റ്റ് അറിയിച്ചു. മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനെന്ന് സൂചിപ്പിക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നിരുന്നു.

അതേസമയം വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സമാധാനപരമാണെന്ന നിലപാടില്‍ തന്നെയാണ് ശബരീനാഥന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോഴും ശബരിനാഥന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നതെന്നും പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് എല്ലാ നിയമസഹായവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്നും ശബരീനാഥന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. സമാധാനപരമായിട്ടുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. സ്വര്‍ണക്കടത്തില്‍ സമരം തുടങ്ങിയത് തന്നെ യൂത്ത് കോണ്‍ഗ്രസാണ്. അത്തരത്തില്‍ സമാധാനപരമായിട്ടുള്ള പ്രതിഷേധമാണ് വിമാനത്തിലും നടത്തിയത്. എന്നാല്‍ അതിനെ വക്രീകരിച്ച്‌ വധശ്രമമാക്കി മാറ്റുന്നത് ഭീരുത്വമാണ്. ഊരിപ്പിടിച്ച വടിവാളുമായല്ല, ഒരു റെയിനോള്‍ഡ്‌സ് പേനപോലുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ വധശ്രമമായി കാണുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമപരമായി എല്ലാ സഹായവും നല്‍കും. ഇന്ന് പൊലീസിനോട് സഹകരിക്കും.’ എന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്നാണ് ഈ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ എവിടെ നിന്നാണ് ലഭിച്ചത് എന്ന് നേരത്തെ റിപ്പോര്‍ട്ടര്‍ ടി വി ആരാഞ്ഞപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ശബരീനാഥന്‍ തയ്യാറായിരുന്നില്ല. ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവരായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്ബോള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്നിരുന്ന സീറ്റിലേക്ക് അടുത്തത്. ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പിടിച്ചു തള്ളിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക