രാജ്യസഭയിലേക്ക് നല്‍കിയ നാമനിർദ്ദേശ പത്രികയില്‍ ആകെ 12.53 കോടി രൂപയുടെ ആസ്തിയുള്ളതായി കോണ്‍ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. ഇറ്റലിയില്‍ കുടുംബ സ്വത്തായി തനിക്ക് 27 ലക്ഷം രൂപയുടെ വസ്തുവകകള്‍ ഉള്ളതായും സോണിയ വ്യക്തമാക്കി. ഇന്ത്യയില്‍ മൂന്ന് കൃഷിയിടങ്ങള്‍ തനിക്കുള്ളതായും 90,000 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും പത്രികയില്‍ സോണിയ പറയുന്നു.
88 കിലോ വെള്ളി, 1.2 കിലോ സ്വർണം എന്നിവയും തന്റെ കൈവശമുള്ളതായും പത്രികയില്‍ പരാമർശിച്ചിരിക്കുന്നു. ഇവയെല്ലാം ഉള്‍പ്പെടെയാണ് ആകെ 12.53 കോടിരൂപയുടെ ആസ്തി. 2019 ല്‍ റായ്ബറേലിയില്‍ നിന്നും മത്സരിക്കുമ്ബോള്‍ നല്‍കിയ പത്രികയില്‍ ആകെ 11.82 കോടിയായിരുന്നു ആസ്തി. എംപി ശമ്ബളവും റോയല്‍റ്റി തുകയും വസ്തുവകകളില്‍ നിന്നുള്ള ലാഭവുമാണ് വരുമാനമായി സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലേക്ക് സോണിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാജസ്ഥാനില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ ഒന്നില്‍ കോണ്‍ഗ്രസിന് ജയിക്കാൻ സാധിക്കും. ഈ സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ.തുടർച്ചയായി നാലുതവണ ജയിച്ച മണ്ഡലം ഉപേക്ഷിച്ചാണ് ഉത്തർപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് ലോക്‌സഭാംഗമായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.അതെസമയം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ഇത് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.