മൂവാറ്റുപുഴ: ബാങ്കുമാനേജകുടെ കണ്ണില്‍ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന കേസില്‍ വൻ വഴിത്തിരിവ്. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുല്‍ രഘുനാഥാണ് ബൈക്കില്‍ സഞ്ചരിക്കവെ രണ്ടംഗ സംഘം കണ്ണില്‍ മുളകുപൊടി വിതറി സ്വർണം തട്ടിയെടുത്തെന്ന പരാതി നല്‍കിയിരുന്നത് എന്നാല്‍, പൊലീസിന്റെ അന്വേഷണത്തില്‍ എല്ലാം രാഹുല്‍ രഘുനാഥിന്റെ നാടകമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.

സ്വന്തം സ്ഥാപനത്തിലെ ഓഡിറ്റില്‍ കുറവുണ്ടെന്ന് കണ്ടെത്തിയ സ്വർണത്തിന് പകരം വെക്കാനായിരുന്നു ഇയാള്‍ 26 ലക്ഷം രൂപയുടെ സ്വർണം കൊള്ളയടിക്കപ്പെട്ടു എന്ന കഥ മെനഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ച്‌ രണ്ടംഗ സംഘം തന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൊള്ളയടിച്ചു എന്നാരോപിച്ച്‌ രാഹുല്‍ രഘുനാഥ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൻറെ കണ്ണില്‍ മുളകുപൊടി വിതറിയെന്നും കൈയിലുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്നുമായിരുന്നു പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം റൂറല്‍ പരിധിയിലെ പൊലീസുകാർ ഒന്നടങ്കം പരാതിക്ക് പിന്നാലെ അന്വേഷണവുമായി ഇറങ്ങിയെങ്കിലും ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘത്തെ കുറിച്ച്‌ ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ സാഹചര്യ തെളിവുകളിലും ചില പൊരുത്തക്കേടുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. രാഹുലിൻറെ കണ്ണില്‍ മുളകുപൊടി ഉണ്ടായിരുന്നെങ്കിലും ഹെല്‍മെറ്റില്‍ മുളകുപൊടിയുടെ അംശങ്ങളൊന്നും കണ്ടില്ല. രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്കിൻറെ സീറ്റിലും കാര്യമായി മുളകുപൊടി ഉണ്ടായിരുന്നില്ല. മാത്രമല്ല, രാഹുല്‍ രഘുനാഥൻ പറഞ്ഞ പല കാര്യങ്ങളിലും പൊലീസിന് പൊരുത്തക്കേട് തോന്നി.

ഇതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസും സംഘവും വിശദമായ അന്വേഷണം തുടങ്ങി. രാഹുലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ സത്യം പൊലീസിനോട് തുറന്ന് പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഓഡിറ്റിങ്ങ് നടത്തിയപ്പോള്‍ 530 ഗ്രാം സ്വർണ്ണം കുറവ് വന്നതായി കണ്ടെത്തിയിരുന്നു. ഈ സ്വർണം ഇന്നലെ ആയിരുന്നു തിരികെ ഏല്‍പ്പിക്കുവാൻ രാഹുലിന് ബാങ്ക് നിർദ്ദേശിച്ചിരുന്നു സമയം. മറ്റൊരു ബാങ്കില്‍ നിന്ന് ടേക്ക് ഓവർ ചെയ്ത് കൊണ്ടു വന്ന 26 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയെന്ന് വ്യാജ പരാതി ഉണ്ടാക്കുകയും ഈ സ്വർണം സ്വന്തം ബാങ്കില്‍ വെക്കാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. സംഭവത്തിന് പിന്നില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക