കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. 2014 മുതല്‍ 2023 ഡിസംബർ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നാണ് വിശദീകരണം.
യു.പി.എ. സർക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്ബോള്‍ 224 ശതമാനത്തിന്റെ വർധനയാണിത്. 2004-14 കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.ഗ്രാന്റ് യുപിഎ കാലത്ത് 25,629 കോടി രൂപയാണെങ്കില്‍ എന്‍ഡിഎ ഭരിച്ച 2014-24 കാലയളവില്‍ ഗ്രാന്റ് നല്‍കിയത് 1,43,117 കോടി രൂപയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു.
2020-21 കാലഘട്ടത്തില്‍ 18,087 കോടി രൂപ കേരളം അധികമായി കടം വാങ്ങിയെന്നും നിർമല രാജ്യസഭയില്‍ വ്യക്തമാക്കി. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യസഭയില്‍ ധനമന്ത്രിയുടെ വിശദീകരണം.