വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നത് സംബന്ധിച്ച നടത്തിയ സർവെയുടെ ഫലങ്ങള്‍ പുറത്തുവിട്ട് പ്രമുഖ ഇംഗ്ലീഷ് വാർത്താ മാദ്ധ്യമമായ ടൈംസ് നൗ. ഇൻഡി സഖ്യവും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ വിജയം ആർക്കാണെന്നും എത്ര സീറ്റുകള്‍വരെ മുന്നണി നേടുമെന്നും പുറത്തുവിട്ട സർവെ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. ജനുവരി 18 നും ഫെബ്രുവരി 6 നും ഇടയിലാണ് സർവെ നടന്നത്.
രാജ്യമെമ്ബാടുമുള്ള 1,56,843 ആള്‍ക്കാരിലാണ് സർവെ നടത്തിയത്. സർവെയില്‍ പങ്കെടുത്തവരില്‍ 81, 558 പേർ പുരുഷന്മാരും 50, 189 പേർ സ്ത്രീകളുമാണ്. 25, 094 പുതിയ വോട്ടർമാരും സർവെയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. 366 സീറ്റുകള്‍ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് സർവെ പ്രവചിച്ചിരിക്കുന്നത്. ഇൻഡി സഖ്യ പാർട്ടികളെല്ലാം ചേർന്ന് 104 സീറ്റുകളും മറ്റുള്ളവർ 73 സീറ്റുകളും നേടും. കോണ്‍ഗ്രസ് 73 സീറ്റുകള്‍ നേടുമെന്നും സർവ്വേ പറയുന്നു.
41.8 ശതമാനം വോട്ടാണ് എൻഡിഎയ്‌ക്ക് സർവെ പ്രവചിക്കുന്നത്. 28.6 ശതമാനം വോട്ട് ഇൻഡിക്കും മറ്റുള്ളവർക്ക് 29.6 ശതമാനം വോട്ടും ലഭിക്കും.2019 ല്‍ എൻ ഡി എയ്ക്ക് 353 സീറ്റുകളായിരുന്നു ലഭിച്ചത്. ബി ജെ പിക്ക് മാത്രം 37.76 ശതമാനം വോട്ടുകള്‍ നേടാൻ സാധിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത് 52 സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സഖ്യത്തിന് 91 സീറ്റുകളും.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വളരെ അധികം നിർണായകമായ സംസ്ഥാനങ്ങളിലൊന്നായ യുപിയില്‍ ബി ജെ പി അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പറയുന്നത്. 77 സീറ്റുകള്‍ ബി ജെ പി നേടും. ഇന്ത്യ സഖ്യത്തിന് 3 സീറ്റുകളും പ്രവചിക്കുന്നു. ബി എസ് പി സംപൂജ്യരാകുനെന്നാണ് സർവ്വേ പറയുന്നത്.ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി ബി ജെ പി കൂറ്റൻ വിജയം ആവർത്തിക്കും. ബി ജെ പിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് 1 സീറ്റുമാണ് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സംപൂജ്യരാകും. ബി ജെ പി ആകെയുള്ള 5 സീറ്റുകളും തൂത്തുവാരും. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പാർട്ടിക്ക് രക്ഷയുണ്ടാകില്ല. നാല് സീറ്റില്‍ 3 ഉം ബി ജെ പി നേടും. ഒരു സീറ്റ് മാത്രമായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക. രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളും ബി ജെ പി നേടും. ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ ആപ്പിന് 5 സീറ്റുകളും കോണ്‍ഗ്രസിനും ബി ജെ പിക്കും 3 വീതം സീറ്റുകളുമായിരിക്കും ലഭിക്കുകയെന്നും സർവ്വേ പറയുന്നു.
ഹരിയാനയില്‍ ബിജെപി-9, കോണ്‍ഗ്രസ്-1, രാജസ്ഥാനില്‍ ബി ജെ പി-9, കോണ്‍ഗ്രസ്-0, ഗുജറാത്തില്‍ ബി ജെ പി-26, കോണ്‍ഗ്രസ്-0, ഛത്തീസ്ഗഡില്‍ ബി ജെ പി-11, കോണ്‍ഗ്രസ്-0, ബിഹാർ എൻ ഡി എ 35, ഇന്ത്യ സഖ്യം-5, ജാർഖണ്ഡില്‍ എൻ ഡി എ-13, ഇന്ത്യ സഖ്യം-1, ആന്ധപ്രദേശ് വൈ എസ് ആർ സി പി -19, ടി ഡി പി ജനസേന-6, ഒഡീഷ ബി ജെ പി-11 , ബി ജെ ഡി -9 എന്നിങ്ങനെയാണ് സർവ്വേ പ്രവചനം.