ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അധികം വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 15-ാമത്തെ യോഗമാണ് വ്യാഴാഴ്ച നടന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ 20 സീറ്റുകള്‍ ജയിക്കാനാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നേതാക്കളെല്ലാം ശുഭാപ്തിവിശ്വാസത്തിലാണ്. ഈ സ്ഥിതി വോട്ടാക്കി മാറ്റാനുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യ പ്രതികരണമായി മാറരുതെന്ന കര്‍ശന നിര്‍ദേശം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. മുഴുവൻ നേതാക്കളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി ജനങ്ങളെ സമീപിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.