ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാനൊരുങ്ങി ബി.ജെ.പി. ഈ മാസം 15-ന് മകരസംക്രാന്തി ആഘോഷങ്ങള്‍ക്കുശേഷം സ്ഥാനാര്‍ഥിപ്രഖ്യാപനങ്ങള്‍ക്ക് തുടക്കമിടും. തിരഞ്ഞെടുപ്പുകമ്മിഷൻ തീയതി പ്രഖ്യാപിക്കുംമുമ്ബുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേല്‍ക്കൈനേടുകയാണ് തന്ത്രം.
നിയമസഭാതിരഞ്ഞെടുപ്പുകളിലേതിന് സമാനമായ രീതിയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങളെ ഇക്കുറി മത്സരത്തിനിറക്കും. 400 സീറ്റ് ലക്ഷ്യമിട്ട് ‘തീസരി ബാര്‍ മോദി സര്‍ക്കാര്‍, അബ് കി ബാര്‍ 400 പാര്‍’ എന്നതാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങള്‍ ലോക്സഭാതിരഞ്ഞെടുപ്പിലും പ്രയോഗിക്കും.
ഉള്‍പ്പാര്‍ട്ടിപ്രശ്നങ്ങള്‍, ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്നങ്ങള്‍, സിറ്റിങ് എം.പി.മാര്‍ക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് മുൻഗണനനല്‍കും. രണ്ടില്‍ക്കൂടുതല്‍ തവണ എം.പി.യായവര്‍, പ്രകടനം മികച്ചതല്ലാത്തവര്‍ തുടങ്ങിയവരെയും ഒഴിവാക്കും. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിര്‍മലാ സീതാരാമൻ, ഹര്‍ദീപ് സിങ്പുരി, എസ്. ജയ്ശങ്കര്‍, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കാനും തീരുമാനമുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളും യുവാക്കളും കാര്യമായി പിന്തുണച്ചെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വനിതാസംവരണനിയമം, വനിതകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികള്‍ സ്ത്രീവോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
മോദി തമിഴ്നാട്ടില്‍നിന്ന് മത്സരിച്ചേക്കും: വാരാണസിക്കുപുറമേ നരേന്ദ്രമോദി തമിഴ്നാട്ടിലെ ഒരു മണ്ഡലത്തില്‍നിന്നുകൂടി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി സൂചനനല്‍കി. കാശിയുമായി (വാരാണസി) പൗരാണികബന്ധം സൂക്ഷിക്കുന്ന രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം, കേരളവുമായി അതിര്‍ത്തിപങ്കിടുന്ന കന്യാകുമാരി എന്നീ മണ്ഡലങ്ങളാണ് ചര്‍ച്ചയിലുള്ളത്. മോദിയുടെ സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണെന്ന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാനഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2014-ല്‍ മോദി വഡോദര, വാരാണസി എന്നീ രണ്ടുമണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. 2019-ല്‍ വാരാണസിയില്‍മാത്രമാണ് മത്സരിച്ചത്.