ബഡ്ജറ്റ് പ്രതീക്ഷകളും അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് സപ്ലൈകോ. വില്‍പന തീരെ കുറവുള്ള ഔട്ട്‌ലൈറ്റുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. സർക്കാർ നല്‍കാനുള്ള പണം പോലും കിട്ടാതായതോടെ സിവില്‍ സപ്ലൈസ് കോർപ്പറേഷന്റെ ബോർഡ് യോഗം കൂടിയാണ് വില്‍പ്പന കുറവായ മാവേലി സ്റ്റോറുകള്‍ പൂട്ടാൻ തീരുമാനിച്ചത്. ഇക്കാര്യം ഭക്ഷ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
ഓരോ മാവേലിസ്റ്റോറിന്റേയും കണക്കെടുക്കുയാണ്. പത്തു കോടി വരെ പ്രതിദിന വിറ്റുവരവ് നടന്ന സപ്ലൈകോഔട്ട് ലെറ്റുകളില്‍ ഇപ്പോള്‍ 2- 2.25 കോടിയുടെ കച്ചവടമാണ് നടക്കുന്നത്. ആകെ 1630 ഔട്ട് ലെറ്റുകളാണുള്ളത്. സൂപ്പർ മാർക്കറ്റുകള്‍ പുതിയതായി ആരംഭിക്കുന്നതോടൊപ്പം മാളുകളില്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങാനും സപ്ലൈകോയ്ക്ക് പദ്ധതിയുണ്ട്.
സംസ്ഥാന ബഡ്ജറ്റില്‍ സപ്ലൈകോ 10 കോടി മാത്രമാണ് അനുവദിച്ചത്. അവഗണനയ്ക്കെതിരെ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനില്‍ രംഗത്തെത്തിയിരുന്നു. ബഡ്ജറ്റില്‍ കുടിശ്ശിക തീർക്കാൻ സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിച്ചു. .സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതില്‍ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനില്‍ പരാതി പറഞ്ഞിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ ജി.ആർ.അനില്‍ ഇന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തും. കൂടുതല്‍ റേഷൻ അരി വിഹിതം നേടിയെടുക്കുകയാണ് ലക്ഷ്യം