സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളില്‍ 40ഇന ഉത്പന്നങ്ങള്‍ക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങി. കുടിശിക തീർപ്പാക്കാത്തതിനാല്‍ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരും. എട്ട് മാസമായുള്ള 600 കോടി രൂപയുടെ കുടിശ്ശികയില്‍ തീരുമാനമില്ലെങ്കില്‍ ടെണ്ടറില്‍ പങ്കെടുക്കില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് വിതരണക്കാരുടെ സംഘടന.
ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറില്‍ നിന്നും സംഘടന വിട്ട് നിന്നു. ഇതോടെയാണ് ടെണ്ടർ നടപടികള്‍ സപ്ലൈക്കോ നിർത്തി വെച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് ടെണ്ടർ പുനക്രമീകരിക്കേണ്ടതിനാലാണ് തീരുമാനമെന്നാണ് ഔദ്യോദിക വിശദീകരണം. എന്നാല്‍ സബ്സിഡി ഉത്പന്നങ്ങള്‍ക്ക് വില കൂട്ടി സർക്കാർ തീരുമാനമെത്തിയതിന് തൊട്ട് അടുത്ത ദിവസമായിരുന്നു സപ്ലൈക്കോ ടെണ്ടർ ക്ഷണിച്ചത്. അരി, പഞ്ചസാര, പയർവർഗ്ഗങ്ങള്‍ ഉള്‍പ്പടെ 40 ഇന ഉത്പന്നങ്ങള്‍ ടെണ്ടറെടുത്താല്‍ മൂന്ന് ദിവസത്തിനകം സ്പൈക്കോ കേന്ദ്രങ്ങളില്‍ വിതരണക്കാർ എത്തിക്കുമായിരുന്നു.
എന്നാല്‍ കർണാടക, ആന്ധ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരും, മില്ലുടമകളും കുടിശ്ശികയില്‍ വിട്ടുവീഴ്ച ഇല്ലാതെ തുടരുകയാണ്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ ഉത്പന്നങ്ങളുടെ ക്ഷാമം തുടരും. സർക്കാരില്‍ നിന്ന് അടിയന്തര സഹായമൊന്നുമില്ല. ബജറ്റില്‍ പ്രഖ്യാപിച്ച വിഹിതവും കിട്ടാൻ മാസങ്ങളെടുക്കും. കർഷകർക്ക് നെല്ല് സംഭരണ തുക നല്‍കുന്ന മാതൃകയില്‍ വിതരണക്കാർക്കും കുടിശ്ശിക തീർപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഭക്ഷ്യവകുപ്പ്. ഇതിനായി ബാങ്കുകളുമായി ചർച്ചകള്‍ തുടരുകയാണ്. ഇതില്‍ തീരുമാനമായാല്‍ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് തുകയില്‍ വിതരണക്കാരുടെ കുടിശ്ശിക തീർപ്പാക്കാമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ ഇതിലുണ്ടാകുന്ന കാലതാമസം സപ്ലൈക്കോ മാവേലി സ്റ്റോറുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക.