സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞ് മന്ത്രി കെഎൻ ബാലഗോപാല്‍. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് നാളത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ നടപടികളുണ്ടാകും.

മദ്യത്തിനടക്കം നികുതി നിരക്കുകള്‍ വലിയ രീതിയില്‍ കൂടാനിടയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്ന് അറിയാനാണ് ആകാംക്ഷ.ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. മാസം 900 കോടി വച്ച്‌ കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശിക തീര്‍ക്കാൻ മാത്രം വേണം 5400 കോടി രൂപ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബള പരിഷ്കരണം നടപ്പാക്കിയത് 2019 ജൂലൈ മുതല്‍. 2021 ഫെബ്രുവരി 28 വരെയുള്ള കുടിശിക നാല് ഗഡുക്കളായി പിഎഫില്‍ ലയിപ്പിക്കുമെന്നായിരുന്നു ഉറപ്പ്. 2023 ഏപ്രിലില്‍ നല്‍കേണ്ട ആദ്യ ഗഡു സാമ്ബത്തിക പ്രതിസന്ധി കാരണം പറഞ്ഞ് ഉത്തരവിറക്കി നീട്ടി, ഒക്ടോബർ ഒന്നിന് കിട്ടേണ്ട രണ്ടാം ഗഡുവും കൊടുത്തിട്ടില്ല.സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ഡിഎ 2021 മുതല്‍ കുടിശികയാണ്. ഏഴ് തവണകളായി 22% ഡിഎ വർദ്ധനവാണ് സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സർക്കാർ കടം പറഞ്ഞ് നിർത്തിയിട്ടുള്ളത്.

നികുതികളും സെസ്സും അടക്കം വരുമാന വര്‍ദ്ധനക്ക് സര്‍ക്കാരിന് മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിര്‍ദ്ദേശങ്ങള്‍ അധികമുണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു.ക്ഷേമ പെൻഷൻ മുതല്‍ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളില്‍ തടസമില്ലാത്ത ഇടപെടുകള്‍ക്ക് സംവിധാനമുണ്ടാകും. വൻകിട പദ്ധതികള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും പണം കണ്ടെത്തും വിധം നിര്‍ദ്ദേശങ്ങള്‍ക്കുമുണ്ടാകും മുൻഗണന.

വരുമാന പരിധികൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ സേവനങ്ങളില്‍ പരിഷ്കരണങ്ങള്‍ വന്നേക്കാം. കിഫ്ബി പോലുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ബദലായി സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം സമാഹരിക്കുന്നതിലാകും ധനമന്ത്രിയുടെ ഊന്നല്‍. പതംപറഞ്ഞിരിക്കുക മാത്രമല്ല, പ്രതിസന്ധി മറികടക്കാനുള്ള വഴി തേടുന്നത് കൂടിയാകും ഇത്തവണത്തെ ബജറ്റെന്ന് ചുരുക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക