നെടുമങ്ങാട്: യുവതി ഭർതൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ അയ്യപ്പൻ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. ശരത്തിന്റെ ഭാര്യ അഭിരാമ തൂങ്ങി മരിച്ച സംഭവത്തിലാണ് പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം മൂലമാണ് 22കാരിയായ അഭിരാമി മരിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ശരത്ത് സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ മർദിച്ചിരുന്നു. അഭിരാമിയെ വ്യാഴാഴ്ച രാവിലെ വീടിനു പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരത് വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നു സംഭവം.
രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ നിരന്തരം മർദിക്കുന്നത് പതിവായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. അഭിരാമിയുടെ ആത്മഹത്യയില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഈ ദമ്ബതികള്‍ക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്.