സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് നൗചണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗള്‍ഫ്ഷാ എന്ന യുവതിയാണ് തലയ്‌ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി ഒളിവില്‍ പോയ ഭർത്താവ് സമീറിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടിയത്.
സമീറിന്റെ കുടുംബാംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ ഇരുമ്ബ് സാധനങ്ങളുടെ വില്‍പ്പനക്കാരനായ സമീറിന് വിവാഹ സമയത്ത് ഒരു കോടി രൂപയും, ആഡംബര കാറും, 45 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണവുമാണ് ഗള്‍ഫ്ഷയുടെ കുടുംബം നല്‍കിയത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞു പോയെന്നും , ഇനിയും പണം വേണമെന്നും ആവശ്യപ്പെട്ട് സമീർ ഭാര്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. മകൻ ജനിച്ചിട്ടും സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കം തുടർന്നു.
രണ്ട് ദിവസം മുൻപ് നടന്ന വഴക്കിനിടെ സമീർ റിവോള്‍വർ എടുത്ത് ഭാര്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് ഗള്‍ഫ്ഷായുടെ തലയില്‍ പതിച്ച്, രക്തം വാർന്ന് പോകുന്നത് കണ്ടതോടെ സമീർ മകനുമായി സ്ഥലം വിട്ടു. ഒച്ച കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീറിനും കുടുംബത്തിനുമെതിരെ ഗള്‍ഫ്ഷയുടെ കുടുംബം പരാതി നല്‍കി, അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ സമീർ മീററ്റിലെ ലേബർ ചൗക്കില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.