കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാർഥ പരീക്ഷാർഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍ ഇരുവരെയും പരീക്ഷാത്തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുനാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭരത്പുരിലെ നീറ്റ് പരീക്ഷാകേന്ദ്രമായ ‘മാസ്റ്റർ ആദിയേന്ദ്ര സ്കൂളി’ല്‍നിന്നാണ് ആള്‍മാറാട്ടം നടത്തിയവരെ പോലീസ് പിടികൂടിയത്.
രാഹുല്‍ ഗുർജാർ എന്ന പരീക്ഷാർഥിക്ക് പകരം അഭിഷേക് ഗുപ്തയെന്ന എം.ബി.ബി.എസ്. വിദ്യാർഥിയാണ് നീറ്റ് പരീക്ഷയ്ക്ക് ഹാജരായിരുന്നത്. പരീക്ഷാകേന്ദ്രത്തില്‍ അഭിഷേകിനെ കണ്ട ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതോടെ വിശദമായ പരിശോധന നടത്തുകയും ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു. തന്റെ സഹപാഠിയായ രവി മീണയുടെ നിർദേശപ്രകാരമാണ് താൻ ആള്‍മാറാട്ടം നടത്തിയതെന്നായിരുന്നു അഭിഷേകിന്റെ മൊഴി. ഇതിനായി രാഹുലില്‍നിന്ന് പത്തുലക്ഷം രൂപ രവി മീണ കൈക്കലാക്കിയിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
കൂട്ടാളികള്‍ പരീക്ഷാകേന്ദ്രത്തിന് പുറത്ത് കാറിലുണ്ടെന്ന് അഭിഷേക് പറഞ്ഞതോടെ പോലീസ് സംഘം മറ്റുള്ളവരെയും കൈയോടെ പിടികൂടുകയായിരുന്നു. അഭിഷേക് ഗുപ്ത, രാഹുല്‍ ഗുർജാർ, രവി മീണ എന്നിവർക്ക് പുറമേ അമിത്, ദയാറാം, സുരജ് സിങ് എന്നിവരാണ് കേസില്‍ കസ്റ്റഡിയിലുള്ളത്. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണെ് എ.എസ്.പി. അക്ലേശ് കുമാർ അറിയിച്ചു.