സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്നത വീഡിയോയില്‍ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കൊല്ലം മുനിസിപ്പല്‍ കോർപ്പറേഷൻ 22-ാം വാർഡില്‍ വൈ നഗറില്‍ ബദരിയ മൻസിലില്‍ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറില്‍ താമസിക്കുന്ന മുഹമ്മദ് ഹാരിസാണ് (36) അറസ്റ്റിലായത്.

വീഡിയോകള്‍ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബർ കൈക്കലാക്കി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകർത്തിയത്. വീഡിയോ കോളുകളിലൂടെയാണ് നഗ്നദൃശ്യങ്ങള്‍ പകർത്തിയത്. വിവിധ സ്കൂള്‍ അധ്യാപകരുടെ നമ്ബർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചുനല്‍കിയ ശേഷം അഭിനയിക്കാൻ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് അവരില്‍ നിന്നും കൗശലപൂർവം നമ്ബരുകള്‍ ശേഖരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബറിലേക്ക് വിളിച്ച്‌ സിനിമയില്‍ അഭിനയിക്കാൻ താല്‍പര്യം ഉണ്ടോയെന്ന് ചോദ്യത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. സിനിമയില്‍ അഭിനയിക്കാൻ അവസരത്തിനായി വിഡിയോ കോളില്‍ ഒരു രംഗം അഭിനയിച്ചു കാണിക്കാൻ നിർദേശിക്കും. അടുത്ത രംഗത്തിനായി ഡ്രസ്സ് മാറുന്നത് പെണ്‍കുട്ടികള്‍ അറിയാതെ മൊബൈല്‍ ഫോണില്‍ റെക്കോർഡ് ചെയ്യും.

ഇങ്ങനെ വലയിലായവരെ ഉപയോഗിച്ച്‌ കൂട്ടുകാരികളുടെ ഫോണ്‍ നമ്ബരുകളും കരസ്ഥമാക്കി ഇരകളാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞ് തിരികെ വിളിക്കുമ്ബോഴാണ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉയർത്തുന്നത്. വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരായവർക്ക് സ്കൂളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ അവരുടെ പേരില്‍ സിം കാർഡുകളെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

സമാന രീതിയില്‍ പെണ്‍കുട്ടികളുടെ വീഡിയോ റെക്കോർഡ് ചെയ്ത സംഭവത്തില്‍ ഇയാള്‍ക്ക് എതിരെ നൂറനാട് – കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. 2020 ല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണിൻ്റെ മേല്‍നോട്ടത്തില്‍ കായംകുളം ഡി.വൈ.എസ്.പി അജയനാഥ്, സി.ഐ സുധീർ, എസ്.ഐമാരായ ഹാഷിം, രതീഷ് ബാബു, എ.എസ്.ഐ ജീജാ ദേവി, പോലീസുകാരായ അരുണ്‍, ഗിരീഷ്, ദീപക്, ഷാജഹാൻ, അഖില്‍ മുരളി, ഇയാസ്, മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖില്‍, ഗോപകുമാർ എന്നിവരടങ്ങിയ സംഘം ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക