സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വര്‍ക്കി, ഷാഫി പറമ്ബില്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെൻട്രല്‍ ജയിലില്‍ എത്തിയിരുന്നു.
ഒൻപതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വൻ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പുഷ്പ വൃഷ്ടിയും വെടിക്കെട്ടുമായാണ് ജയിലിന് മുന്നില്‍ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വരവേറ്റത്. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് സമീപകാലത്ത് എന്നും കണ്ടിട്ടില്ലാത്ത സ്വീകാര്യതയാണ് ഗ്രൂപ്പുകൾക്ക് അതീതമായി രാഹുലിന് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണ് ഇന്ന് പൂജപ്പുര ജയിലിനു മുന്നിൽ ഉണ്ടായത്.
നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാൻ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാൻ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്.
ജാമ്യ ഉത്തരവ് ജയിലില്‍ എത്തുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. രാഹുലിനെ സ്വീകരിക്കാനായി ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെയാണ് അറസ്റ്റിലായി ഒൻപതാം ദിവസം രാഹുലിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.