ഹിജാബ് ധരിക്കാത്ത ചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചന്ന കാരണത്തില്‍ യുവതിക്ക് 74 ചാട്ടവാറടി നല്‍കി ശിക്ഷിച്ച് ഇറാൻ ഭരണകൂടം. റോയ ഹെഷ്മതി എന്ന യുവതിയാണ് ക്രൂരമായ ശിക്ഷയ്‌ക്ക് ഇരയായത്. അതിക്രൂരമായ സംഭവത്തില്‍ ആഗോളതലത്തില്‍ ഇറാനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. റോയ ഹെഷ്മതി പൊതു ധാര്‍മികത ലംഘിച്ചു എന്നാരോപിച്ചാണ് ഇറാൻ ക്രൂരമായ ശിക്ഷ നടപ്പിലാക്കിയത്.
ജനുവരി 6-ന് ഇറാനിലെ ഓണ്‍ലൈല്‍ ന്യൂസ് പോര്‍ട്ടലായ മിസാനിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. ഹെഷ്മതി ശരിയത്ത് നിയമം ലംഘിച്ചുവെന്നും പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കാതെ എത്തിയെന്നുമാണ് മിസാനില്‍ പറയുന്നത്. ഹിജാബില്ലാത്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നതിനൊപ്പം മറ്റുള്ളവരെ ഹിജാബില്ലാതെ പുറത്തിറങ്ങാൻ ഹെഷ്മതി നിര്‍ബന്ധിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
23 കാരിയായ കുര്‍ദ്ദിഷ് വംശജയായ സ്ത്രീയാണ് റോയ ഹെഷ്മതി. തലമറയ്‌ക്കാത്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചെന്ന് ആരോപിച്ച് 2023 ഏപ്രിലിലാണ് യുവതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. 13 വര്‍ഷത്തെ തടവും 525 ഡോളര്‍ പിഴയും 74 ചാട്ടവാറടിയുമാണ് ഹെഷ്മതിക്ക് ശിക്ഷ വിധിച്ചത്. പിന്നീട് അപ്പീല്‍ പോയതിനെ തുടര്‍ന്ന് തടവ് റദ്ദാക്കുകയായിരുന്നു.
2022-മുതലാണ് ഹിജാബ് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷ ഇറാൻ സര്‍ക്കാര്‍ നടപ്പിലാക്കാൻ തുടങ്ങിയത്. 22 കാരിയായ മഹ്സ അമ്നി പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇറാൻ വലിയ പ്രക്ഷോഭത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനിടയില്‍ നിരവധി സ്ത്രീകളാണ് അവരുടെ ഹിജാബ് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തത്.