തൊടുപുഴയില്‍ 13 പശുക്കള്‍ ചത്ത സംഭവത്തില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്തയ്ക്കെതിരെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം ‘കാരണം സയനൈഡ് ആണെന്ന പോസ്‌റ്റമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി’ എന്ന തലക്കെട്ടോടു കൂടി ജനുവരി നാലിന് മനോരമ നല്‍കിയ വാര്‍ത്തയ്ക്കെതിരെയാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം രംഗത്തെത്തിയത്.
വാര്‍ത്തയുടെ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിടിസിആര്‍ഐ തള്ളിയതായുള്ള വാര്‍ത്ത, സിടിസിആര്‍ഐ നല്‍കിയതോ ഏതെങ്കിലും ശാസ്‌ത്രജ്ഞരുടെയോ ഡയറക്‌ടറുടെയോ അഭിപ്രായമല്ല. മരച്ചീനിയുടെ തൊലി കഴിച്ചാല്‍ പശു ചാകാൻ സാധ്യതയില്ലെന്നും കന്നുകുട്ടികള്‍ക്ക് കൊടുത്താല്‍ സ്ഥിതി ഗുരുതരമാകുമെന്നും പറഞ്ഞതായി വന്ന വാര്‍ത്തയും ഈ സ്ഥാപനത്തില്‍ നിന്നും നല്‍കിയതല്ല.
അന്തര്‍ദേശീയ തലത്തില്‍ ഏറെ അംഗീകാരമുള്ള സിടിസിആര്‍ഐയുടെ യശസ്സിന് ക്ഷതമുണ്ടാക്കുന്ന വസ്‌തുതാ വിരുദ്ധമായ ഇത്തരം വാര്‍ത്താ ഭാഗങ്ങള്‍ ഞങ്ങളുടെ അഭിപ്രായമല്ലെന്നും അത് പൂര്‍ണമായും മലയാള മനോരമയുടെ മാത്രം അഭിപ്രായമാണെന്നും അറിയിക്കുന്നു, എന്നാണ് സിടിസിആര്‍ഐ പ്രസ്‌താവനയായി ഇറക്കിയിരിക്കുന്നത്.