ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യയും ബി ജെ പി എം എല്‍ എയുമായ റിവാബയ്ക്കും എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജ. മകനും കുടുംബവുമായി ഇപ്പോള്‍ നല്ല ബന്ധത്തിലല്ലെന്നും കൊച്ചുമകളെ കണ്ടിട്ട് അഞ്ചു വർഷത്തില്‍ അധികം ആയെന്നും അനിരുദ്ധ് ദിവ്യ ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. രവീന്ദ്രയും ഭാര്യ റിവാബയുമായി എനിക്കിപ്പോള്‍ യാതൊരു വിധത്തിലുമുള്ള ബന്ധമില്ല. ഞങ്ങള്‍ അവരെയും അവർ ഞങ്ങളെയും വിളിച്ച്‌ സംസാരിക്കാറില്ല.

റിവാബയും രവീന്ദ്രയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടു മൂന്നു മാസത്തിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഞാൻ ജാംനഗറിലാണ് താമസം. രവീന്ദ്ര അതേ നഗരത്തില്‍ മറ്റൊരു ബംഗ്ലാവിലാണ് താമസം. പക്ഷേ അവരെ കാണാൻ സാധിക്കാറില്ല. എന്ത് മായാജാലമാണ് രവീന്ദ്രയില്‍ അവന്‍റെ ഭാര്യ പ്രയോഗിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. അവനെന്‍റെ മകനാണെന്നോർക്കുമ്ബോള്‍ ഇപ്പോഴും എന്‍റെ ഹൃദയം പൊള്ളുന്നുണ്ട്. അവനെ വിവാഹം കഴിപ്പിക്കാതിരുന്നുവെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. അവനൊരു ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിലും ഇത്ര പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാം റിവാബയുടെ പേരില്‍ ആക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അവള്‍ എന്‍റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി. അവള്‍ക്ക് കുടുംബം വേണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രമായ ജീവിതമായിരുന്നു വേണ്ടത്. ഞാൻ പറയുന്നത് കളവാണെന്ന് വേണമെങ്കില്‍ പറയാം. നയ്നാബ(ജഡേജയുടെ സഹോദരി) പറയുന്നതും കളവാണെന്നു പറയാം. പക്ഷേ എങ്ങനെയാണ് ഒരു കുടുംബത്തിലെ അമ്ബത് പേരും കളവു പറയുക. എനിക്കിന് ഒന്നും ഒളിപ്പിച്ചു വയ്ക്കണമെന്നില്ല. കഴിഞ്ഞ 5 വർഷത്തോളമായി ഞാനെന്‍റെ കൊച്ചുമകളെ കണ്ടിട്ടില്ല. റിവാബയുടെ മാതാപിതാക്കള്‍ ആണ് എല്ലാം കൈകാര്യം ചെയ്യുന്നതെന്നും അനിരുദ്ധ് പറഞ്ഞു.

2016 ഫെബ്രുവരിയിലാണ് മെക്കാനിക്കല്‍ എൻജിനീയറായ റിവാബയും രവീന്ദ്രയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. രണ്ടു മാസത്തിനകം വിവാഹവും കഴിഞ്ഞു. എന്നാല്‍ പിതാവിന്‍റെ അഭിമുഖം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സ്ക്രിപ്റ്റഡാണെന്നും സമൂഹമാധ്യമത്തിലൂടെ ജഡേജ ആരോപിച്ചു. കാര്യങ്ങളുടെ ഒരു വശം മാത്രമാണ് അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എനിക്കും ഒരുപാട് പറയാനുണ്ട്. പക്ഷേ പരസ്യമായി അതെല്ലാം പറഞ്ഞ് വിഴുപ്പലക്കാൻ ഉദ്ദേശമില്ല. ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പിതാവിന്‍റെ ശ്രമത്തെ അപലപിക്കുന്നുവെന്നും ജഡേജ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക