തിരുവനന്തപുരം: ആയൂരിലെ മരണ വീട്ടില്‍ പോയി ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിനു വി ജോണ്‍. ഇതിനിടെ പരിചയക്കാരന്റെ വണ്ടി അപകടത്തില്‍ പെട്ടു കിടക്കുന്നത് കണ്ടു. അതേ മരണ വീട്ടില്‍ നിന്ന് മടങ്ങിയ വ്യക്തികള്‍. ഇതു കാരണം വിനു വി ജോണും കാര്‍ നിര്‍ത്തി പുറത്തിറങ്ങി. പരിചയക്കാരോട് സംസാരിച്ചു. പിന്നാലെ മടക്കം.
വീട്ടിലെത്തും മുമ്ബ് തന്നെ ആ വാര്‍ത്തയുമെത്തി. അത് വെഞ്ഞാറമൂട്ടില്‍ വിനു വി ജോണ്‍ അപകടമുണ്ടാക്കി മുങ്ങിയെന്നായിരുന്നു. കേരളത്തിലെ വ്യാജ വാര്‍ത്താ പ്രചാരകള്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവാണ് ഇത്. വിനുവിന്റെ ‘മുങ്ങല്‍’ ദേശാഭിമാനിയും വാര്‍ത്തയാക്കിയിട്ടുണ്ട്. കള്ളപ്രചാരണതിന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ മറുപടിയുമായി വിനു വി ജോണ്‍ എത്തി.
വിനു വി ജോണിന്റെ വാക്കുകള്‍: ‘ എന്നെ കുറിച്ച് ദേശാഭിമാനിയും, സൈബര്‍ കമ്മികളും കുറെ അടിമകളും പ്രചരിപ്പിക്കുന്ന കുറെ കാര്യങ്ങളുണ്ട്. എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി രണ്ടുവരി പറയാം. ഞാൻ ഓടിച്ച വാഹനം അപകടത്തില്‍ പെട്ടിട്ടില്ല. എന്റെ വണ്ടി എങ്ങും ഇടിച്ചിട്ടില്ല. കുടുംബത്തോടൊപ്പം ഒരു അത്യാവശ്യ കാര്യത്തിന് യാത്ര ചെയ്യുമ്ബോള്‍, ഒരു അപകട സ്ഥലത്ത് കൂടി നില്‍ക്കുന്ന ആളുകളെ കണ്ട് വണ്ടി നിര്‍ത്തി. അവിടെ ഒരു പരിചയക്കാരനെ കണ്ട് വിവരം അന്വേഷിച്ചു.അപ്പോഴേക്കും, ഞാൻ അവിടെ എത്തും മുമ്ബ് തന്നെ ഒരു കാറും ബൈക്കും കൂട്ടിയിടിച്ചതാണ്, അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചുകഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ആംബുലൻസ് അവിടെ നിന്ന് പോയ്ക്കഴിഞ്ഞിരുന്നു. കാരണം അപകടം നടന്നത് ഒരു ഫയര്‍ സ്റ്റേഷന് മുന്നില്‍ വച്ചാണ്.
അങ്ങനെയുള്ള ഒരു കാര്യത്തിന് ദേശാഭിമാനി ഇഷ്ടം പോലെ എഴുതട്ടെ, സൈബര്‍ കമ്മികള്‍ ആഘോഷിക്കട്ടെ, നിലമ്ബൂരിലെ എംഎല്‍എ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തട്ടെ, പക്ഷേ എനിക്ക് ഇവര്‍ക്ക് മറുപടി പറയാൻ സമയമില്ല, ലക്ഷ്യങ്ങള്‍ ഏറെയുണ്ട്, പണി കുറേയുണ്ട്, അതുകൊണ്ട്, അടിമകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും, മറ്റുമറുപടിയില്ല. സ്‌നേഹിക്കുന്ന ആളുകള്‍ ചോദിച്ചതുകൊണ്ടു ഇങ്ങനെ പറയുന്നു. എഴുതിയെഴുതി ആത്മരതി അടഞ്ഞുകൊള്ളു.’