മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ. സംഭവത്തില്‍ അബ്ദുള്‍ ഹിലിം എന്നായാള്‍ പിടിയിലായെന്നായിരുന്നു എഎൻഐ നല്‍കിയ വാര്‍ത്ത.
എൻഎഐയുടെ വാര്‍ത്തയ്ക്ക് പിന്നാലെ മുസ്ലിം നാമധാരിയായ ഒരു പ്രതി പോലീസ് പിടിയിലായെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഖേദപ്രകടനത്തിന് പുറമെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. എഎൻഐയുടെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായി. അബ്ദുള്‍ ഹിലിം അറസ്റ്റ് ചെയ്യപ്പെട്ടത് മറ്റൊരു കേസിലാണെന്ന് മണിപ്പൂര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു.
മേയ് നാലിന് കലാപബാധിത സംസ്ഥാനത്ത് അരങ്ങേറിയ പൈശാചിക കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയവെയാണ് എഎൻഐ ട്വിറ്റര്‍ ഹാൻഡിലിലൂടെ തെറ്റായ വാര്‍ത്ത നല്‍കിയത്. സംഭവം ചര്‍ച്ചയായി 12 മണിക്കൂറിനുശേഷം എഎൻഐ വാര്‍ത്ത പിൻവലിക്കുകയും ക്ഷമാപണം നടത്തുകയുമായിരുന്നു.
എഎൻഐ നല്‍കിയ വാര്‍ത്ത: മണിപ്പൂരിലെ തൗബല്‍ ജില്ലയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ജൂലൈ ഇരുപതിന് രാത്രി 9.47നായിരുന്നു എഎൻഐയുടെ ട്വീറ്റ്. ലൈംഗികാതിക്രമ കേസില്‍ മണിപ്പൂര്‍ പോലീസ് അബ്ദുല്‍ ഹിലിം എന്ന പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗലീപാക് (പ്രെപാക്) നേതാവിനെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു വാര്‍ത്ത. മണിപ്പൂര്‍ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് നല്‍കിയ വാര്‍ത്ത മണിക്കൂറുകള്‍ക്കകം തന്നെ തെറ്റാണെന്ന് തെളിഞ്ഞു. വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.
“മണിപ്പൂര്‍ വൈറല്‍ വീഡിയോ കേസ് | പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗലീപാക് (പ്രെപാക്) പ്രോയുടെ നേതാവ്, ഇംഫാല്‍ ഈസ്റ്റില്‍ നിന്നുള്ള എംഡി ഇബുംഗോ എന്ന അബ്ദുള്‍ ഹിലിം (38) എന്നയാളെ ഇംഫാല്‍ ഈസ്റ്റ് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. തൗബല്‍ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ ഹീനമായ കുറ്റകൃത്യത്തിലുള്‍പ്പെട്ട മൂന്ന് പ്രധാന പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തു: മണിപ്പൂര്‍ പോലീസ്” ഇതായിരുന്നു എഎൻഐയുടെ ട്വീറ്റ്.