കൊച്ചിയില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി മിഷേലിന്റെ മാതാപിതാക്കള്‍. പിറവം മ‍ണ്ഡലത്തില്‍ നടന്ന നവകേരള സദസ്സിലാണ് പരാതി നല്‍കിയത്. മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

2017 മാര്‍ച്ച്‌ അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ മകളുടെ മരണം ആത്മഹത്യയാണെന്നു പറയുന്നതല്ലാതെ അന്വേഷണ റിപ്പോര്‍ട്ടോ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കു മറുപടിയോ നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീതി ചോദിച്ചു വാങ്ങേണ്ടത് നമ്മുടെ ആവശ്യമായതു കൊണ്ടും എന്നെങ്കിലും നീതി നടപ്പാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് വീണ്ടും പരാതി നല്‍കിയതെന്ന് മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാൻ പൊലീസ് ശ്രമിക്കുന്നത്. ഒരു നടന്റെ മകന് ഉള്‍പ്പെടെ കേസില്‍ പങ്കുണ്ട്. ആദ്യ ദിവസം മുതല്‍ പൊലീസിനു കൃത്യമായ നിര്‍ദേശം ഉന്നതങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ട്. അവര്‍ ഒതുക്കിവച്ച കേസില്‍ അവരില്‍നിന്നു തന്നെ നീതി ലഭിക്കുമെന്നത് ഒരു വിശ്വാസം മാത്രമാണെന്നും ഷാജി പറഞ്ഞു.

മിഷേലിനെ കാണാതായ മാര്‍ച്ച്‌ അഞ്ചിനു രാത്രി എറണാകുളത്തെ വനിതാ പൊലീസ് സ്റ്റേഷൻ, കസബ പൊലീസ് സ്റ്റേഷൻ, സെൻട്രൻ പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഷാജി പറയുന്നു. മകളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷൻ നോക്കി എവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് കേണപേക്ഷിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. കേസ് തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞാണ് വനിതാ പൊലീസ് സ്റ്റേഷൻകാര്‍ ഒഴിവാക്കിയത്.

കസബ പൊലീസുകാര്‍ പരാതി മുഴുവൻ കേട്ടശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് അന്വേഷിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചത്. ഒടുവില്‍ സെൻട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍, രാവിലെ അന്വേഷിക്കാം എന്നായിരുന്നു മറുപടി. മിഷേല്‍ കലൂര്‍ പള്ളിയില്‍ പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി പരിശോധിക്കാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഒറ്റയ്ക്കു പോയി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഷാജി പറഞ്ഞു. ഒടുവില്‍ രാത്രി ഞങ്ങള്‍ തന്നെയാണ് പള്ളിയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. മിഷേല്‍ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടുമണി.കഴിഞ്ഞു.

രാത്രി പത്തു മണിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും പിറ്റേ ദിവസത്തെ തീയതി ഇട്ടെങ്കില്‍ മാത്രമേ പരാതി സ്വീകരിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 5-ാം തീയതി എന്നുള്ളത് വെട്ടി 6-ാം തീയതി ആക്കിയ ശേഷമാണ് പൊലീസുകാര്‍ പരാതി സ്വീകരിച്ചത്. ആദ്യം മുതല്‍ തന്നെ കേസില്‍ ഉന്നത ഇടപെടലുണ്ടായിരുന്നു. അല്ലാതെ പൊലീസുകാര്‍ ഇത്ര ധൈര്യത്തോടെ ഇങ്ങനെ ചെയ്യില്ല. ഒരു നടന്റെ മകന് ഉള്‍പ്പെടെ കേസില്‍ പങ്കുണ്ടെന്നും ഷാജി ആരോപിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടാണ് പൊലീസ് നിഷ്ക്രിയരായതെന്നാണ് ഷാജിയുടെ ആരോപണം.

മിഷേലിന്റെ മരണം ആത്മഹത്യയാണെങ്കില്‍ അതിന്റെ തെളിവുകള്‍ നിരത്തി തങ്ങളെ ബോധ്യപ്പെടുത്താൻ പൊലീസ് എന്തിനാണ് മടിക്കുന്നതെന്ന് ഷാജി ചോദിക്കുന്നു. ഒരുപാട് ബഹളം വച്ചിട്ടാണ് പത്തു പതിനഞ്ചു ദിവസത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചത്. ഒന്നാം ഗോശ്രീ പാലത്തില്‍നിന്നാണ് മിഷേല്‍ ചാടിയതെന്ന കഥയാണ് പൊലീസ് ആദ്യ പറഞ്ഞത്. എന്നാല്‍ ഒരാള്‍പൊക്കത്തില്‍ പോലും വെള്ളമില്ലാത്ത സ്ഥലത്തു വീണാല്‍ എങ്ങനെ മരിക്കുമെന്നു ചോദിച്ചപ്പോള്‍ കഥ മാറ്റി.

വെള്ളത്തില്‍ മുങ്ങി മരിച്ചതിന്റെ യാതൊരു ലക്ഷണവും മിഷേലിന്റെ മൃതദേഹത്തിനുണ്ടായിരുന്നില്ലെന്ന് ഷാജി പറഞ്ഞു. മരിച്ചതിനു ശേഷം ഒന്നര മണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ മുങ്ങി മരിച്ചതിന്റെ ലക്ഷണങ്ങള്‍ കാണില്ല. മരണത്തിനു മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഫൊറൻസിക്‌ സര്‍ജനായിരുന്ന അന്തരിച്ച ബി.ഉമാദത്തനെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമായി തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് കണ്ടത്.

കൈമുട്ടിലുള്ള വിരല്‍പാടുകള്‍ ഒരാള്‍ പിന്നില്‍ നിന്നു പിടിച്ചപ്പോഴുണ്ടായതാണെന്നും ജീവനുള്ളപ്പോള്‍ സംഭവിച്ചതാണെന്നും ഉമാദത്തൻ പറഞ്ഞിരുന്നു. ചുണ്ടിലെ മുറിപ്പാടും കാതില്‍നിന്നു കമ്മല്‍ വലിച്ചുപറിക്കാൻ ഉണ്ടായ ശ്രമങ്ങളും ജീവനുള്ളപ്പോള്‍ സംഭവിച്ചതാണെന്നും ഉമാദത്തൻ കൃത്യമായി പറഞ്ഞെന്ന് ഷാജി വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും സമ്മതിക്കാൻ പൊലീസ് തയാറാകുന്നില്ല. ഓരോ തെളിവും ഞങ്ങള്‍ ശേഖരിക്കുമ്ബോള്‍ അതു പൊളിക്കാനുള്ള തെളിവുണ്ടാക്കാനാണ് പൊലീസിനു വ്യഗ്രതയെന്ന് ഷാജി ആരോപിച്ചു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെ എന്നോട് പറഞ്ഞത്. നീതി ഒരിക്കല്‍ നടപ്പാകും എന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷാജി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക