വിദേശ വിദ്യാര്‍ഥികള്‍ യു.കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതില്‍ വിസ നിയന്ത്രണം ഇന്ന് മുതല്‍ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി. യു.കെയില്‍ പഠിക്കാൻ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ ആശ്രിതരുടെ എണ്ണം എട്ട് മടങ്ങ് വര്‍ദ്ധിച്ചതോടെ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മൂല്യമില്ലാത്ത സര്‍ക്കാര്‍ ബിരുദ പ്ലാനുകള്‍ നിര്‍ത്തലാക്കിയിരുന്നു.
വിദേശ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെ പഠന വിസയില്‍ നിന്ന് ജോലി വിസയിലേക്ക് മാറുന്നത് തടയും. വിസ ദുരുപയോഗം തടയുന്നതിനായാണിത്. കുടിയേറ്റക്കാരുടെ എണ്ണം ആയിരത്തില്‍ പത്തായി ചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ക്ലെവര്‍ലി പറഞ്ഞു. ഇതിലൂടെ യു.കെയിലേക്ക് അനിയന്ത്രിതമായി വരുന്ന 30,000 കുടിയേറ്റക്കാരെ തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ഡിസംബര്‍ 22 വരെ 7,45,000 കുടിയേറ്റക്കാരാണ് യു.കെയില്‍ എത്തിയത്. വര്‍ഷാവസാനത്തില്‍ 2023 സെപ്റ്റംബര്‍ വരെ 1,52,980 വിസകളാണ് വിദ്യാര്‍ഥികളുടെ ആശ്രിതര്‍ക്ക് നല്‍കിയത്. 2020-21ലെ കണക്ക് പ്രകാരം യു.കെ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ക്ക് രണ്ടാം സ്ഥാനമാണ്. 99,965 എന്‍റോള്‍മെന്‍റുകളോടെ ചൈന ഒന്നാം സ്ഥാനത്തും 87,045 എന്‍റോള്‍മെന്‍റോടെ ഇന്ത്യ തൊട്ട് പുറകിലുമുണ്ട്.
വിദേശ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 2022 ല്‍ യു.കെയിലേക്ക് പോയ വിദ്യാര്‍ഥികളുടെ മാത്രം എണ്ണം 1,39,539 ആണ്. ഈ നിയന്ത്രണം മറ്റു രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യു.കെ സമ്ബദ് വ്യവസ്ഥയിലേക്ക് വിദേശ വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം 35 ബില്യണ്‍ പൗണ്ട് ആണ് കൂട്ടിച്ചേര്‍ക്കുന്നത്.