ലണ്ടൻ: ഇക്കഴിഞ്ഞ നവംബറില്‍ കൊല്ലത്തു നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാർത്ത കേട്ട് കുലുങ്ങിയ കേരളത്തിന് മുന്നിലേക്ക് അതിനേക്കാള്‍ വലിയ ഞെട്ടലോടെയാണ് സംഭവത്തിനു പിന്നില്‍ നഴ്സുമാർക്കുള്ള വിദേശ യോഗ്യത പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട ലോബിയുടെ കരങ്ങള്‍ ഉണ്ടെന്ന ആരോപണം ഉണ്ടായത്. കൊല്ലം സംഭവത്തിന് തൊട്ടു മുൻപ് പരീക്ഷ സെന്റർ നടത്തിപ്പുകാരനായ തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയി രണ്ടര കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായിരുന്നു കൊല്ലം സംഭവത്തെ ഇതുമായി കൂട്ടിയിണക്കാൻ കാരണമായത്.

എന്നാല്‍ ആരോപണം അന്വേഷിക്കാൻ പോലും തയ്യാറാകാതെ പൊലീസും ആരോപണത്തെ പ്രതിരോധിക്കാൻ കുഞ്ഞിന്റെ അച്ഛനായ നഴ്‌സിങ് സംഘടനാ ഭാരവാഹി അടക്കം ഉള്ളവർ എത്തിയതോടെ ആ ആരോപണത്തിന്റെ മുനയൊടിഞ്ഞു. എന്നാല്‍ അന്തരീക്ഷത്തില്‍ ഏതാനും മാസങ്ങളായി ഉയർന്നു നില്‍ക്കുന്ന വിദേശ രാജ്യത്തേക്ക് പോകാനുള്ള യോഗ്യത പരീക്ഷ ആയ ഒഇടി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം യുകെയില്‍ നഴ്‌സിങ് രംഗത്തെ നിയന്ത്രണ ഏജൻസിയായ എൻഎംസിയില്‍ എത്തിയതോടെ തട്ടിപ്പ് നടത്തി എന്ന് സംശയിക്കുന്ന നൂറുകണക്കിന് മലയാളി നഴ്‌സുമാരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യത്തില്‍ സംശയലേശമന്യേ ആരോപണം തെളിഞ്ഞാല്‍ ഒന്നുകില്‍ വളഞ്ഞ വഴിയില്‍ എത്തിയ മലയാളി നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടുകയും അതോടെ രാജ്യം വിടുകയും വേണ്ടി വരും. എന്നാല്‍ ഇതിനകം യുകെയില്‍ എത്തിയ നഴ്‌സുമാരോട് സഹതാപപൂർണമായ സമീപനമാണ് എൻഎംസി സ്വീകരിക്കുക എങ്കില്‍ ഒരിക്കല്‍ കൂടി ഒഇടി പരീക്ഷ എഴുതാൻ അനുവാദം നല്‍കുകയും യോഗ്യത നേടിയെടുത്താല്‍ യുകെയില്‍ തുടരാൻ അനുവാദം നല്‍കുകയും ചെയ്തേക്കാം എന്നും സൂചനയുണ്ട്.

വളഞ്ഞ വഴി തേടിയവർ നൈജീരിയക്കാർ മാത്രമല്ല മലയാളികളും

ഒഇടി പരീക്ഷക്ക് ചോദ്യ പേപ്പർ ചോരുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് നൈജീരിയയില്‍ നിന്നും എത്തിയ 500 ഓളം നഴ്‌സുമാർ എൻഎംസിയുടെ നിരീക്ഷണ കണ്ണില്‍ ആയത്. തുടർന്നു മുഴുവൻ ആശുപത്രികള്‍ക്കും ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഏതാനും വർഷമായി യുകെയില്‍ എത്തിയ നൈജീരിയൻ നഴ്‌സുമാരുടെ യോഗ്യത പരീക്ഷയില്‍ വിപുലമായ അന്വേഷണമാണ് നടത്തിയത്. പിന്നീട് ഏതാനും മാസമായി നൈജീരിയയില്‍ നിന്നുള്ള നഴ്‌സുമാരുടെ യുകെ പ്രവേശനവും അവതാളത്തില്‍ ആകുക ആയിരുന്നു.

ഇപ്പോള്‍ അനേകം മലയാളി നഴ്‌സുമാർ സമാനമായ തരത്തില്‍ യോഗ്യത പരീക്ഷയില്‍ കൃത്രിമം നടത്തിയാണ് യുകെയില്‍ എത്തിയത് എന്ന ആരോപണം ശക്തമാകുമ്ബോള്‍ നൈജീരിയൻ നഴ്‌സുമാർ നേരിട്ട അതേ നിയമ നടപടികള്‍ മലയാളി നഴ്‌സുമാരെ തേടിയും എത്തുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ യുകെ റിക്രൂട്മെന്റിനെ പോലും ഗൗരവമായി ബാധിക്കാൻ ഇടയാകുന്ന സാഹചര്യമാണ് രൂപമെടുക്കുന്നത് എന്നാണ് ലഭ്യമാകുന്ന സൂചന.

കുടുങ്ങിയത് 150 മലയാളി നഴ്‌സുമാർ, യഥാർത്ഥ സംഖ്യാ ഇരട്ടിയിലേറെ വരുമെന്നും സുചന

എൻഎംസിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ 150 നഴ്സുമാർക്കാണ് നിയമ നടപടി നേരിടുന്നതിന്റെ ഭാഗമായി കത്തുകള്‍ എത്തിയതോടെയാണ് ഈ വിവരം പുറത്തായത്. എൻഎംസി ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് ഉടൻ മറുപടി നല്‍കാൻ ആണ് ഈമെയിലില്‍ ഉള്ള പ്രധാന നിർദ്ദേശം. എന്നാല്‍ കത്തുകള്‍ കിട്ടിയതോടെ പരിഭ്രാന്തരായ നഴ്‌സുമാർ തങ്ങളെ ഒഇടി പരീക്ഷ എഴുതിച്ച ഏജൻസിയെ ബന്ധപ്പെട്ടിരിക്കുകയാണ്. കോടികള്‍ കൈമറിഞ്ഞ ഏർപ്പാടില്‍ കൈപൊള്ളാതിരിക്കാൻ ഏജൻസി തന്നെ ഇപ്പോള്‍ നിയമ സഹായവും ബ്രിട്ടനില്‍ ഒരുക്കിയിരിക്കുകയാണ് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

അതിനാല്‍ എൻഎംസി ഇമെയിലുകള്‍ക്ക് മറുപടി നല്‍കേണ്ട എന്നാണ് അഭിഭാഷക സ്ഥാപനം ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉപദേശം. അതിനിടെ എൻഎംസി നിരീക്ഷണ കണ്ണില്‍ 150 നഴ്സുമാരല്ല അതിന്റെ ഇരട്ടിയില്‍ അധികം മലയാളി നഴ്‌സുമാർ ചണ്ഡീഗഡിലെ വിവാദ പരീക്ഷ സെന്റർ വഴി യുകെയില്‍ എത്തി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

കേരളത്തില്‍ പരീക്ഷ സെന്റർ ഉള്ളപ്പോള്‍ രണ്ടായിരം മൈല്‍ അകലെ പോയി പരീക്ഷ എഴുതിയത് എന്തിന്?

നൈജീരിയയില്‍ ഒഇടി പരീക്ഷ ക്രമക്കേട് നടന്നപ്പോള്‍ എൻഎംസി കണ്ടെത്തിയ പ്രധാന ക്രമക്കേട് ഒരു പ്രത്യേക പരീക്ഷ സെന്റർ തേടി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികള്‍ എത്തുന്നു എന്നതായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ഒഇടി പരീക്ഷ എഴുതാൻ അനേകം സെന്ററുകള്‍ ഉണ്ടെങ്കിലും രണ്ടായിരം മൈലോളം അകലെയുള്ള ചണ്ഡീഗഡ് വരെ എന്തിനു പോയി എന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ ഇപ്പോള്‍ യുകെയില്‍ ഉള്ള മലയാളി നഴ്‌സുമാർ വിഷമിക്കും.

മാത്രമല്ല പരീക്ഷ എഴുതിയ മുഴുവൻ നഴ്‌സുമാർക്കും വേണ്ടിയും പരീക്ഷ ഫീസ് ടെസ്റ്റ് സെന്റർ ഉടമയുടെ കൈവശമുള്ള ക്രെഡിറ്റ് കാർഡില്‍ നിന്നും പേയ്‌മെന്റ് നടത്തിയതും കുരുക്കാകും. മറ്റു പരീക്ഷ സെന്ററുകളില്‍ ഇല്ലാത്ത ഈ ഏർപ്പാട് ക്രമക്കേടിന് വേണ്ടി തരപ്പടുത്തിയ സംവിധാനത്തിന്റെ ഭാഗമായിരുന്നു എന്നും എൻഎംസി കണ്ടെത്തുമ്ബോള്‍ അതിനു മറുവാദം ഉയർത്താൻ നഴ്‌സുമാർക്ക് കഴിഞ്ഞേക്കില്ല. ആലപ്പുഴ കേന്ദ്രീകരിച്ച്‌ ഒഇടി ട്രെയിനിങ് നടത്തിയ സ്ഥാപനത്തില്‍ രജിസ്റ്റർ ചെയ്തവരാണ് കോപ്പിയടി പരീക്ഷ എഴുതാൻ ചണ്ഡീഗഡിലേക്ക് പറന്നത് എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

മലയാളി നഴ്‌സുമാർ എന്നാല്‍ മിടുക്കരെന്ന കാഴ്ചപ്പാട് മാറി മടിയരും കോപ്പിയടിക്കാരും എന്ന ലേബല്‍ കിട്ടുമ്ബോള്‍ മലയാളി നഴ്‌സുമാർ മിടുക്കരും കഠിനാധ്വാനികളും എന്ന വിലയിരുത്തലാണ് അടുത്തകാലത്തായി പതിനായിരക്കണക്കിന് ചെറുപ്പക്കാരായ മലയാളി നഴ്‌സുമാർക്ക് വേഗത്തില്‍ യുകെയിലേക്കുള്ള വഴി തുറന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് യുകെയില്‍ എത്തിയ മലയാളി നഴ്‌സുമാർ സൃഷ്ടിച്ചെടുത്ത ബ്രാൻഡ് ഇമേജാണ് ഇപ്പോള്‍ തകർന്നു വീഴുന്നത്. അക്കാരണത്താല്‍ തന്നെ നടപടികള്‍ എങ്ങനെ വേണമെന്ന് ഓരോ ട്രസ്റ്റിനും തീരുമാനിക്കാം എന്നാണ് ഇപ്പോള്‍ എൻഎംസി നിലപാടിന്റെ കാതല്‍.

എന്നാല്‍ പൊതുജന കാഴ്ചപ്പാടില്‍ മലയാളി നഴ്‌സുമാരെ കുറിച്ച്‌ തെറ്റായ ഇമേജ് സൃഷ്ടിക്കപ്പെട്ടാല്‍ ഭാവി റിക്രൂട്മെന്റിന്റെ കാര്യത്തില്‍ തിരിച്ചടി ആകും എന്നുറപ്പ്. ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഒഇടി പരീക്ഷ ക്രമക്കേട് വാർത്തയായി എത്തിയാല്‍ മിടുക്കരെന്നു വിളിച്ച ജനത തന്നെ പരീക്ഷ എഴുതാൻ മടി കാട്ടി കോപ്പിയടിച്ചു യുകെയില്‍ എത്തിയവരെന്നു മലയാളിനഴ്‌സുമാരെ കളിയാക്കുകയും ചെയ്യും. വിദേശ റിക്രൂട്മെന്റിനെ എതിർക്കുന്നവർക്ക് സർക്കാരിനെ വിമർശിക്കാനും നേരിടാനും ഇതൊരു കാരണമാകുകയും ചെയ്യും.

ഇരിക്കുന്ന കൊമ്ബു മുറിച്ചിട്ടത് ആർത്തി തന്നെ

യുകെ വിസ കച്ചവടത്തിന് സമാനമായ ആർത്തി തന്നെയാണ് ഒഇടി പരീക്ഷ ക്രമക്കേടിലും സംഭവിച്ചത്. കഴിഞ്ഞ മൂന്നോ നാലോ വർഷമായി നടന്നു കൊണ്ടിരിക്കുന്ന ഈ ക്രമക്കേട് അതിന്റെ മൂർദ്ധന്യത്തില്‍ എത്തിയത് രണ്ടു വർഷം മുൻപാണ്. ഒരു ഉദ്യോഗാർത്ഥി കേവലം പതിനായിരം രൂപ മാത്രം നല്‍കുന്ന പരീക്ഷക്ക് ഒരു ഏജൻസിക്ക് ലഭിക്കുന്ന വരുമാനം ഊഹിക്കാനാകും. എന്നാല്‍ മാസം നാലു ലക്ഷം രൂപ വാടക നല്‍കി ഒരു ഒഇടി പരിശീലന സ്ഥാപനത്തിന് പരസ്യഫലകം വയ്ക്കണമെങ്കില്‍ അവർക്കു ലഭിക്കുന്ന മാസ വരുമാനം എത്രയായിരിക്കും? ചാനലുകളില്‍ പ്രൈം സ്ലോട്ടില്‍ പരസ്യം നല്‍കാനും കോടികള്‍ വരുമാനം ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ കഴിയൂ.

ഇവിടെയാണ് പരീക്ഷ ചോദ്യ ചോർച്ചയില്‍ ഒരു ഉദ്യോഗാർത്ഥി നല്‍കുന്നത് 15 ലക്ഷം വരെയാണ് എന്ന വിവരം പുറത്തു വരുന്നത്. ഒരു വട്ടം പരീക്ഷ നടക്കുമ്ബോള്‍ കേരളത്തില്‍ മാത്രമായി നൂറുകണക്കിന് കോടി രൂപയാണ് കൈമറിഞ്ഞിരുന്നത്. അടുത്തകാലത്തായി ഇതിന്റെ ഒഴുക്ക് അല്‍പം മയപ്പെട്ടു എന്നുമാത്രം. കാരണം യുകെ അടക്കമുള്ള നാടുകളിലേക്ക് റിക്രൂട്മെന്റിന്റെ വേഗത കുറഞ്ഞതിനാല്‍ ഒഇടി പാസായി എന്നതുകൊണ്ട് മാത്രം വേഗത്തില്‍ വിദേശത്ത് എത്താനാകില്ല. അതിനാല്‍ ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പണം നല്‍കാൻ കാത്തു നില്‍ക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഇടിഞ്ഞിരിക്കുകയാണ്. ചോദ്യ പേപ്പർ ചോർന്നു എന്ന് ഉറപ്പാക്കുന്ന ഏജൻസി സെന്ററുകള്‍ അടച്ചു പൂട്ടുകയാണ് സാധാരണ ഒഇടി ചെയ്യുക. അതിനാല്‍ ചണ്ഡീഗഡില്‍ ഉദ്യോഗാർത്ഥികളെ എത്തിച്ച കേരളത്തിലെ ഏജൻസിക്ക് എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക