അമേരിക്കയില്‍ രണ്ടുമക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി ബ്രിട്ടനില്‍ അറസ്റ്റിലായി. യു.എസിലെ കൊളറാഡോയില്‍ ഡിസംബര്‍ 19-ന് നടന്ന ഇരട്ടക്കൊലക്കേസിലാണ് കുട്ടികളുടെ അമ്മയായ കിംബെര്‍ലീ സിങ്ലറി(35)നെ സെൻട്രല്‍ ലണ്ടനില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതിയെ അമേരിക്കയ്ക്ക് കൈമാറുന്ന നടപടികളുടെ ഭാഗമായാണ് കോടതിയില്‍ ഹാജരാക്കിയത്. ഡിസംബര്‍ 19-നാണ് കിംബെര്‍ലീയുടെ ഒമ്ബതുവയസ്സുള്ള മകളെയും ഏഴുവയസ്സുള്ള മകനെയും കൊളറാഡോയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം 11 വയസ്സുള്ള മകളെയും പ്രതിയായ യുവതിയെയും പരിക്കേറ്റനിലയിലും കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയുള്ള ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു യുവതി ആദ്യംനല്‍കിയ മൊഴി.
തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചാശ്രമത്തിന്റെ തെളിവുകളൊന്നും ലഭിച്ചില്ല. ഇതിനിടെ, ആശുപത്രി വിട്ട യുവതി ബ്രിട്ടനിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ബ്രിട്ടനില്‍നിന്നാണ് യുവതി പിടിയിലായത്. രണ്ടുമക്കളെ കൊലപ്പെടുത്തിയ കേസിന് പുറമേ മൂത്തമകളെ കൊല്ലാൻ ശ്രമിച്ചതിനും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളും കുട്ടികളെ ഭര്‍ത്താവിന് വിട്ടുനല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.