രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സനല്‍ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തില്‍ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേര്‍ക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫില്‍ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത വേറെയും ഉണ്ടാകും. 3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെൻഷൻ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.

ആൻറണി രാജുവിൻറെ സ്റ്റാഫില്‍ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതില്‍ ഒരു അഡീഷനല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷൻ. ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പിഎ, ഒരു അസിസ്റ്റൻറ് , 4 ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റൻറ് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവിലിൻറെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷൻ, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് തിരിച്ചു പോകും. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ രാഷ്ട്രീയ നിയമനം, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാര്‍ 4, ഇതില്‍ രണ്ട് പേര്‍ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനല്‍ പിഎയും , 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്‍മാര്‍, ഡ്രൈവര്‍മാര്‍ രണ്ട്പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.

മന്ത്രി ഓഫീസില്‍ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സര്‍ക്കാര്‍ ശമ്ബളത്തിനു കൂടി പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് അര്‍ഹതയുണ്ട്. 2021 ലെ ഉത്തരവ് അനുസരിച്ച്‌ രണ്ട് വര്‍ഷവും ഒരു ദിവസും പേഴ്സണല്‍ സ്റ്റാഫില്‍ സേവനം പോലും മിനിമം പെൻഷൻ ഉണ്ട്. മിനിമം പെൻഷൻ 3450 രൂപ. കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വര്‍ഷം കഴിഞ്ഞവര്‍ക്ക് ഈ പണം കിട്ടും.

അഡീഷണല്‍ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം കിട്ടുക 5500 രൂപ പെൻഷൻ. പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്, പെൻഷൻ 6000 രൂപ വരെ. എല്ലാവര്‍ക്കും 7 ശതമാനം ഡിഎ കൂടി കിട്ടും. ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവൻ ശമ്ബളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്മ്യൂട്ടേഷനും കൂടെയുണ്ട്. ശമ്ബള പരിഷ്ക്കരണം വരുമ്ബോള്‍ പിരിഞ്ഞുപോയവര്‍ക്കം കിട്ടും ആനുകൂല്യം. രണ്ടര വര്‍ഷം പിന്നിട്ടതോടെ മറ്റ് ചില മന്ത്രിമാരുടെ സ്റ്റാഫില്‍ കൂടി മാറ്റത്തിന് ശ്രമം നടക്കുന്നുണ്ട്. പെൻഷൻ ഉറപ്പായവര്‍ക്ക് പകരം പാര്‍ട്ടിക്കാരെ നിയമിക്കാനാണ് നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക