ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച തിരുവനന്തപുരം മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം. മന്ത്രിമാരെ തടയാൻ ശ്രമം ഉണ്ടായതോടെ അവര്‍ അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വി ശിവൻകുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞത്.
ബോട്ട് മറിഞ്ഞ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വെെകിയെന്നാരോപിച്ച് നാട്ടുകാര്‍ മന്ത്രിമാര്‍ക്കുനേരെ കയര്‍ത്തു. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു . മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദര്‍ യുജീൻ പേരേരയാണെന്നും ഫാദര്‍ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും വി ശിവൻകുട്ടി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വള്ളം മറിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയില്‍ അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസത്ഥയിലുള്ളതാണ് വള്ളം.