മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് ഉത്തരവിറങ്ങി.കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖം വകുപ്പ് നല്‍കിയില്ല. രജിസ്ട്രേഷൻ,മ്യൂസിയം,പുരാവസ്തു എന്നീ വകുപ്പുകളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഗണേഷ് കുമാറിനാണ് ഗതാഗതവകുപ്പ്. തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പിന്റെ ചുമതലയുള്ള വി.എൻ വാസവന് തുറമുഖവകുപ്പ് നല്‍കി.
രാജിവെച്ച അഹമ്മദ് ദേവര്‍കോവിലായിരിന്നു രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പിനൊപ്പം തുറമുഖവകുപ്പും കൈകാര്യം ചെയ്തിരുന്നത്. കടന്നപ്പള്ളിയും ഗണേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് വകുപ്പുകളും നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. രാജ്ഭവനിലെ പ്രത്യേക വേദിയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.സി പി എമ്മിന്റെ കയ്യിലുള്ള സിനിമ വകുപ്പ് ഗണേശിന് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
അതേസമയം, സര്‍ക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. സമീപ കാലത്ത് കേരളം കാണുന്ന ഏറ്റവും കൗതുകമുള്ള ദൃശ്യങ്ങളായിരുന്നു രാജ്ഭവൻ വേദിയില്‍ കണ്ടത്. പരസ്പരം മുഖത്ത് നോക്കാതെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും വേദിയില്‍ ഇരുന്നത്. തൊട്ടടുത്ത് ഇരുന്നെങ്കിലും മുഖത്തോട് മുഖം നോക്കാതെ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവര്‍ണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം.