കുടിശ്ശിക കുമിഞ്ഞ് സര്‍ക്കാര്‍ കരാറുകാര്‍ തീരാകടത്തിലേക്ക്. സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ക്കുവേണ്ടി പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്‍ മാറാത്തതിനാല്‍ 500ല്‍പരം കരാറുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ജീവമായി (നോണ്‍ പെര്‍ഫോമിങ് അക്കൗണ്ട്സ്-എൻ.പി.എ). സംസ്ഥാനത്താകമാനം 10,000ത്തോളം സര്‍ക്കാര്‍ കരാറുകാരാണുള്ളത്.

വൻതുക പലിശക്കെടുത്തും മറ്റും പൂര്‍ത്തിയാക്കിയ 15,000 കോടിയോളം രൂപയുടെ ബില്ലുകള്‍ കുടിശ്ശികയായതായി ഇവര്‍ പറയുന്നു. ജലവിഭവം, തദ്ദേശം, പൊതുമരാമത്ത്, സിവില്‍ സൈപ്ലസ് തുടങ്ങിയ വകുപ്പുകളിലെ ബില്ലുകളാണ് പ്രധാനമായും കുടിശ്ശിക. ജലവിഭവവകുപ്പില്‍ 18 മാസത്തെയും പൊതുമരാമത്ത് വകുപ്പില്‍ എട്ടു മാസത്തെയും ബില്‍ മാറാനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിൻ കോര്‍പറേഷന്‍റെ 41 മാസത്തെ ബില്ലുകള്‍ മാറിയിട്ടില്ല. കുടിശ്ശിക തീര്‍ക്കുന്നതോടൊപ്പം സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച കണക്ക് വെളിപ്പെടുത്തണമെന്നാണ് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍റെ ആവശ്യം. പ്രവൃത്തികള്‍ ബഹിഷ്കരിക്കുന്നതടക്കം പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കാനാണ് കരാറുകാരുടെ തീരുമാനം. ഏറ്റെടുത്ത അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പൂര്‍ണമായും പ്രവൃത്തി ബഹിഷ്കരിക്കും.

വര്‍ധിച്ച കൂലിച്ചെലവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും സംസ്ഥാനത്ത് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ കോടികളുടെ കുടിശ്ശിക വരുത്തുന്നത്. 2018ലെ ഡി.എസ്.ആര്‍ (ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്) അനുസരിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രവൃത്തികളുടെ നിരക്ക് നിശ്ചയിക്കുന്നത്. ഇതിന് 10 ശതമാനമാണ് കരാറുകാരുടെ ലാഭവിഹിതം. അതേസമയം, 2023ലെ ഡി.എസ്.ആര്‍ അനുസരിച്ചാണ് കേന്ദ്ര ഗവ. കരാറുകാരുടെ നിരക്ക്.

കണ്ടിൻജൻസി ഫണ്ടില്‍നിന്ന് പോലും (ആകസ്മിക ചെലവുകള്‍ക്കുവേണ്ടിയുള്ള ഫണ്ട്) പണമെടുത്ത് കരാറുകാരുടെ ബില്‍ തുക നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും എത്ര തുക നല്‍കാനുണ്ടെന്ന കണക്കുപോലും വെളിപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലത്രെ. അതേസമയം, പൊതുജനം സര്‍ക്കാന്‍റിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക വരുത്തിയാല്‍ വൻപിഴയും പിഴപ്പലിശയും ഈടാക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക