പാകിസ്ഥാൻ ചാര സംഘടനയുടെ പ്രണയക്കെണിയില്‍ വീണവരെ കൈയോടെ പിടികൂടാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികള്‍. പത്തോളംപേര്‍ ഈ വര്‍ഷം പിടിയിലായി. തന്ത്രപ്രധാന വിവരങ്ങളും പ്രതിരോധ രഹസ്യങ്ങളും ചോര്‍ത്തുകയാണ് പാക് ലക്ഷ്യം. സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് പ്രണയിക്കുന്നത്.
പ്രതിരോധമേഖലയുമായി ബന്ധമുള്ളവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളടക്കം നിരീക്ഷിച്ചാണ് ഇത്തരക്കാരെ പിടികൂടുന്നത്.പായല്‍ ഏയ്ഞ്ചല്‍, ആരതി ശര്‍മ്മ, മുക്ത മഹാതോ, അതിഥി തിവാരി, ഹര്‍ലീന കൗര്‍, പ്രീതി, പൂനം ബജ്‌വ, സുനിത തുടങ്ങിയ വ്യാജ പേരുകളില്‍ പ്രത്യക്ഷപ്പെട്ട സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ ചാറ്റ് ചെയ്ത ഉദ്യോഗസ്ഥരാണ് കെണിയില്‍ വീണതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും പണം നല്‍കിയുമെല്ലാം വിവരം ചോര്‍ത്തുന്നുണ്ട്.
കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് ഐഎൻഎസ് വിക്രാന്തിന്റെ ചിത്രങ്ങള്‍ ചോര്‍ത്തിയതിന് മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോട് ഈ മാസം 20ന് അറസ്റ്റിലായതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കപ്പല്‍ശാലയിലെ താല്ക്കാലിക ജീവനക്കാരനായിരുന്നു.’ഏയ്ഞ്ചല്‍ പായല്‍’ എന്ന പേരിലുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്ക് ശ്രീനിഷ് വിവരം കൈമാറുകയായിരുന്നു. പായല്‍ ഏയ്ഞ്ചല്‍ എന്ന അക്കൗണ്ടിലേക്ക് വിവരം കൈമാറിയ മുംബയ് ഡോക് യാര്‍ഡിലെ താത്കാലിക ജീവനക്കാരൻ ഈമാസം 13ന് അറസ്റ്റിലായിരുന്നു. പത്തിലേറെ കേസുകളാണ് ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തത്.
കെണിയില്‍ വീണവരില്‍ ഡിആര്‍ഡിഒ ഡയക്ടറും:
പെണ്‍കെണിയില്‍ വീണവരില്‍ ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷൻ (ഡി.ആര്‍.ഡി.ഒ) ഡയറക്ടര്‍ വരെയുണ്ട്. മിസൈല്‍ രഹസ്യമാണ് ചോര്‍ത്തി നല്‍കിയത്. ഈ വര്‍ഷം മേയ് 3നാണ് അറസ്റ്റിലായത്. ബി.എസ്.എഫ് വിവരം ചോര്‍ത്തല്‍, മിലിട്ടറി വിവരം ചോര്‍ത്തല്‍,ചാരപ്പണിക്ക് പണമിടപാട്, അരുണാചലിലെ അതിര്‍ത്തി വിവരം ചോര്‍ത്തല്‍ ആര്‍മി ഫോണ്‍ ചോര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പത്തോളംപേര്‍ ഈ വര്‍ഷം പിടിയിലായത്.