മഹാരാഷ്ട്രയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 192 ആയി. റായ്‌ഗഡ് ജില്ലയില്‍ താലിയെ ഗ്രാമത്തില്‍ മലയിടിഞ്ഞു വീണതിനെത്തുടര്‍ന്ന് കാണാതായവര്‍ക്കുള്ള തിരച്ചില്‍ അധികൃതര്‍ നിര്‍ത്തി.

മൂന്നുദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇനിയും 31പേരെ ഇവിടെ കണ്ടെത്താനുണ്ട്. ഇവരെ മരിച്ചതായി പ്രഖ്യാപിക്കാനാണ് തീരുമാനം. വിവിധ ജില്ലകളില്‍ നിന്നായി നൂറോളംപേരെ ഇനിയും കണ്ടെത്താനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് പൂനെ-ബെംഗളൂരു ദേശീയപാതയിലെ രണ്ട് പാതകള്‍ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു.ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് 3.7 ലക്ഷം പേരെയാണ് ഇത് വരെ ഒഴിപ്പിച്ചത്. ഇവരില്‍ ഭൂരിഭാഗവും സാംഗ്ലി ജില്ലയില്‍ നിന്നാണ്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പഞ്ചഗംഗ, കൃഷ്ണ നദികള്‍ അപകടകരമായ അടയാളത്തിന് മുകളിലായതും ആശങ്ക ഇരട്ടിപ്പിച്ചു.

ദുരിതബാധിത പ്രദേശങ്ങളില്‍ 290 റോഡുകളാണ് പ്രളയക്കെടുതിയില്‍ തകര്‍ന്നത്. 469 റോഡുകളില്‍ ഗതാഗതം അടച്ചിരിക്കയാണ്. 800 മേല്‍പ്പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി 9.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലായിരുന്നു. കൊങ്കണില്‍ വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ ഇപ്പോഴും സ്ഥിതി രൂക്ഷമാണ്.

സത്താറ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിങ്കളാഴ്ച ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും മോശമായ കാലാവസ്ഥ കാരണം തിരികെ പോയി.

പുനെയില്‍നിന്ന് ഹെലികോപ്റ്ററില്‍ കയറിയ അദ്ദേഹം കൊയ്‌ന നഗറിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ജനങ്ങളെക്കണ്ട് സംസാരിക്കാനുള്ള തീരുമാനം റദ്ദാക്കി ആകാശ വീക്ഷണം നടത്തി മടങ്ങുകയായിരുന്നു. സത്താറ ജില്ലയില്‍ മൂന്നിടത്താണ് മലയിടിച്ചിലുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക