ഹരിയാനയില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത ഗുണ്ടാ സംഘത്തെ ഒറ്റയ്‌ക്ക് നേരിടാൻ തുനിഞ്ഞിറങ്ങി വീട്ടമ്മ. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേര്‍ വീടിന് മുറ്റത്ത് നിന്നിരുന്ന യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭയന്ന് വിറച്ച് യുവാവ് വീടിനകത്തേയ്‌ക്ക് ഓടി.
യുവാവിനെ രക്ഷിക്കാനായി തന്റെ പ്രാണൻ പോലും നോക്കാതെ വീട്ടമ്മ ഗുണ്ടാ സംഘത്തിന് നേരെ ഓടിയടുക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെറും ചൂലുമായാണ് വെടിയുതിര്‍ത്ത ഗുണ്ടാ സംഘത്തിന് നേരെ സ്ത്രീ ഓടിയടുത്തത്. ധൈര്യത്തോടെയുള്ള വീട്ടമ്മയുടെ പ്രതികരണത്തിന് മുന്നില്‍ ഗുണ്ടകള്‍ ഭയന്ന് വിറച്ച് ഓടുന്നതും സിസിടിവില്‍ കാണാം.
ഇതില്‍ ഒരാള്‍ വീട്ടമ്മയ്‌ക്ക് നേരെയും തിരിഞ്ഞു. എന്നാല്‍, ഭാഗ്യത്തിന് സ്ത്രീയ്‌ക്ക് വെടിയേറ്റില്ല. അബ്ദുള്‍, അഫ്താബ്, സുബൈര്‍, പ്രതീക് എന്നിവരാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹരികിഷൻ എന്ന യുവാവിനെയാണ് നാലംഗ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന രവി ബോക്‌സര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഹരികിഷൻ. യുവാവ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഒമ്ബത് തവണയാണ് ഇയാള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത്. നിലവില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഹരികിഷൻ.