കാര്‍ അപകടത്തില്‍ പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നൈനിറ്റാളിലൂടെ കാറില്‍ പോകുമ്പോഴാണ് റോഡില്‍ നിയന്ത്രണം തെറ്റി മറിഞ്ഞു കിടക്കുന്ന കാര്‍ കണ്ടത്. കാര്‍ നിര്‍ത്തിയിറങ്ങിയ ഷമി സമീപവാസികളുടെ സഹായത്തോടെ അപകടത്തില്‍ പരിക്കേറ്റയാളെ കാറില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയായിരുന്നു.
തന്‍റെ കാറിന് മുന്നിലാണ് അപകടം നടന്നതെന്ന് ഷമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. അയാള്‍ ഭാഗ്യവാനാണ്. ദൈവം അയാള്‍ക്ക് രണ്ടാം ജന്‍മം നല്‍കിയിരിക്കുന്നു. നൈനിറ്റാളിലൂടെ സഞ്ചരിക്കുമ്പോള്‍ തൊട്ടു മുന്നില്‍ പോയിരുന്ന കാര്‍ കുന്നിന് മുകളില്‍ നിന്ന് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്‍റെ കാറിന് തൊട്ടുമുമ്പിലാണ് അപകടം നടന്നത്. പരിക്കേറ്റയാളെ സുരക്ഷിതമായി പുറത്തെടുത്തു എന്നും ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി വാഹനങ്ങളോടുള്ള തന്‍റെ പ്രിയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. കാറും ബൈക്കും ട്രാക്ടറുമെല്ലാം താന്‍ ഓടിക്കാറുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയശേഷം താന്‍ ബൈക്ക് ഓടിക്കാറില്ലെന്നും ഷമി പറഞ്ഞു.
ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയശേഷം ഞാന്‍ ബൈക്കോടിക്കാറില്ല. കാരണം, ബൈക്കോടിക്കുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ അത് ടീമിനെ ആകെ ബാധിക്കും. ഹൈവേകളിലും നാട്ടില്‍ അമ്മയെ കാണാന്‍ പോകുമ്പോള്‍ ഗ്രാമത്തിലൂടെയും മാത്രമെ ഇപ്പോള്‍ ബൈക്കോടിക്കാറുള്ളുവെന്നും ഷമി പ്യുമയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ടീമില്‍ അവസരം ലഭിക്കാതിരുന്ന ഷമി ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയാണ് ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായത്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഷമി ലോകകപ്പിനിടെ സ്വന്തമാക്കിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക