സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്ബോഴും ഉന്നതർക്ക് വേണ്ടിയുള്ള ആഡംബരം കുറയ്ക്കാതെ സർക്കാർ. നവകേരള സദസ്സിനായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷത്തിന്‍റെ ബസ് വിവാദം തണുക്കുന്നതിന് മുന്നേയാണ് സ്പീക്കറിനും നിയമസഭ സെക്രട്ടറിക്കും “ഔദ്യോഗിക സവാരി” നടത്താന്‍ 51ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്.
സ്പീക്കര്‍ എ.എന്‍ ഷംസീറിനും നിയമസഭ സെക്രട്ടറി എ.എം ബഷീറിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓരോ ഇന്നോവ ക്രിസ്റ്റ കാര്‍ വീതം വാങ്ങാനാണ് നിയമസഭ സെക്രട്ടറിയേറ്റ് അനുമതി നല്‍കിയത്. 51,43,462 രൂപയാണ് അനുവദിച്ചത്. നവംബര്‍ 18ന് കര്‍ണാടകയിലെ ടൊയോട്ട കമ്ബനിക്ക് പ്രസ്തുത തുക മുന്‍കൂറായി നല്‍കാനാണ് ഉത്തരവിറക്കിയത്.
പെട്രോൾ ഡീസൽ വിൽപ്പനയിൽ അധിക സെസ്ഏർപ്പെടുത്തിയത് ക്ഷേമപെൻഷൻ നൽകാനാണ് എന്നായിരുന്നു സർക്കാർ വാദം. എന്നാൽ സെസ് പിരിക്കുമ്പോഴും ക്ഷേമ പെൻഷനുകൾ മുടങ്ങിയിട്ട് നാലുമാസമായി. കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടർച്ചയായി മുടങ്ങുകയാണ്. സപ്ലൈകോയിലെ കരാറുകാർക്കും വിതരണക്കാർക്കും നൽകാനുള്ള കുടിശ്ശിക ആയിരക്കണക്കിന് കോടിയാണ്. എല്ലാവരും മുണ്ടുമുറുക്കി കൊടുക്കണം എന്ന് പറയുന്ന സർക്കാരാണ് ഇത്തരത്തിൽ ഉന്നതർക്ക് വേണ്ടി ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നത്.