സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരില്‍ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്ബത്തികവർഷത്തിന്റെ അവസാനത്തില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയില്‍ സർക്കാർ. മാർച്ചില്‍ നിയന്ത്രിച്ച് ചെലവിട്ടാല്‍പ്പോലും കുറഞ്ഞത് 17,000 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം. സുപ്രീംകോടതിവിധി അനുകൂലമായില്ലെങ്കില്‍ ചെലവുകളില്‍ ഭൂരിഭാഗവും നിർത്തിവെക്കേണ്ടിവരും.
മാർച്ച് ആറിനാണ് സുപ്രീംകോടതിയിലെ കേസില്‍ വാദം കേള്‍ക്കുന്നത്. ഹർജി പിൻവലിക്കണമെന്ന ആവശ്യം കേരളം തള്ളിയതിനാല്‍ അർഹമായത് കിട്ടാൻപോലും വിധിവരെ കാത്തിരിക്കണമെന്നാണ് കേന്ദ്ര നിലപാട്. സാമ്ബത്തിക പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ മാർച്ചില്‍ 22,000 കോടി രൂപ ചെലവിട്ടെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇത്തവണ ഇതിലും കൂടുതല്‍ ചെലവിടേണ്ടിവരും.
കഴിഞ്ഞവർഷത്തെ അതേ നിലയില്‍ ചെലവാക്കാൻ തീരുമാനിച്ചാലും 17,000 കോടി അധികം കണ്ടെത്തേണ്ടിവരും. വായ്പയല്ലാതെ ബദല്‍ മാർഗങ്ങളൊന്നും മുന്നിലില്ലാത്ത അവസ്ഥയിലാണ് സർക്കാർ. കേന്ദ്രം അനുവദിച്ച 28,000 കോടി വായ്പ ഇതിനകം എടുത്തുകഴിഞ്ഞു.