ഹമാസ് ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ച് വെള്ളപൂശാനും ഇസ്രായേലിനെ മാത്രം കുറ്റപ്പെടുത്താനും മതേതര പാര്‍ട്ടികള്‍ പോലും മത്സരിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് സിറോ മലബാര്‍ ബിഷപ്പ് തോമസ് തറയില്‍. വോട്ട് ബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്ന് വരുന്നത് കേരളം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകര്‍ക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂര്‍ എംപിയുടെ പ്രസംഗത്തില്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. നിഷ്പക്ഷമതികളെ പോലും വര്‍ഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂവെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം: ഇസ്രായേല്‍ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. “യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകര്‍ക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും” പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാല്‍, ഈ യുദ്ധത്തെ സംബന്ധിച്ചു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങള്‍ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ തിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു.
സമാധാനപരമായി ജീവിതം മുമ്ബോട്ട് പോകുന്ന ഒരു രാജ്യത്ത് ‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാര്‍ട്ടികള്‍ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുന്നു. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകര്‍ക്കാൻ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്.
നിഷ്പക്ഷമതികളെ പോലും വര്‍ഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കു. ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരില്‍ കേരളം പോലെ ഒരു ചെറു സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ല.